ചെന്നൈ : എബിവിപി ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ഷണ്‍മുഖത്തിനെതിരെ പരാതിയുമായി സ്ത്രീ. ചെന്നൈയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 63കാരിയായ സ്ത്രീയാണ് സുബ്ബയ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. വീട്ടുപടിയ്ക്ക്ല്‍ മൂത്രമൊഴിക്കുന്നു, വീട്ടിലേക്ക് ചിക്കന്‍ വേസ്റ്റ് കഷണങ്ങള്‍ വലിച്ചെറിയുന്നു തുടങ്ങിയ പരാതികളും സ്ത്രീ ഉന്നയിക്കുന്നു.
ഹൗസിങ് സൊസൈറ്റിയില്‍ പാര്‍ക്കിങ് സ്ലോട്ടുകളെ സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ജൂലായ് 11-ന് ആദംപാക്കം പൊലീസ് സ്‌റ്റേഷനിലാണ് 63-കാരിയായ വിധവ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളും ഫോട്ടോകളും ഇവര്‍ പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
പാർക്കിങ് സ്ഥലത്തിന് പണം നൽകണമെന്ന് സ്ത്രീ ആവശ്യപ്പെട്ടിരുന്നു. ഇതാണ് സുബ്ബയ്യയെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇയാൾ പാർക്കിങ് സ്ഥലത്തെ ബോർഡുകൾ നശിപ്പിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ വീട്ടുപടിക്കൽ മൂത്രമൊഴിക്കൽ, വെജിറ്റേറിയനായ തന്റെ വീട്ടിലേക്ക് ചിക്കൻ കഷണങ്ങൾ വലിച്ചെറിയുന്നു, ഉപയോഗിച്ച മാസ്കുകളും മാലിന്യങ്ങളും അപ്പാർട്ട്മെന്റ് ഗേറ്റിൽ നിക്ഷേപിക്കുന്നു തുടങ്ങിയ കാര്യങ്ങളും സ്ത്രീ പരാതിയിൽ ഉന്നയിക്കുന്നു.
പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നില്ലെന്നും എബിവിപി നേതാവിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ച് സ്ത്രീയുടെ അനന്തിരവന്‍ സാമൂഹികമാധ്യമങ്ങളില്‍ രംഗത്തെത്തിയതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്. കഴിഞ്ഞ വർഷം ഭർത്താവ് മരിച്ചതിനെ തുടർന്ന് അപ്പാർട്ട്മെന്റിൽ സ്ത്രീ തനിച്ചാണ് താമസിക്കുന്നത്. സുബ്ബയ്യയുടെ പ്രവൃത്തി മൂലം സ്ത്രീയുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും അനന്തരവൻ സൂചിപ്പിച്ചു.
എന്നാൽ തനിക്കെതിരെയുള്ള പരാതി തെറ്റായതും സിസിടിവി ദൃശ്യങ്ങള്‍ കൃത്രിമമാണെന്നും സുബ്ബയ്യ ഷൺമുഖം പ്രതികരിച്ചു. കില്‍പോക് മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി കൂടിയാണ് ഷണ്‍മുഖം. ഷണ്‍മുഖത്തിന്റെ വാദത്തെ ന്യായീകരിച്ചുകൊണ്ട് എബിവിപിയും രംഗത്തെത്തിയിട്ടുണ്ട്. വിധവയുടെ പരാതിയിൽ സുബ്ബയ്യയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ആദംപാക്കം പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ