ന്യൂഡൽഹി: ജൂൺ മധ്യത്തോടെ ഇന്ത്യയിൽ പ്രതിദിനം 15,000 കോവിഡ് കേസുകളുണ്ടാകുമെന്ന് ചൈനീസ് ഗവേഷകരുടെ മുന്നറിയിപ്പ്. നിലവിലെ കോവിഡ് വ്യാപന നിരക്ക് കണക്കാക്കിയാണ് ചൈനയിലെ ഗാൻസു പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ കോവിഡ്-19 പ്രഡിക്ട് സിസ്റ്റം ഈ മുന്നറിയിപ്പ് നൽകുന്നത്. 180 രാജ്യങ്ങളിലെ രോഗവ്യാപന കണക്കുകൾ വിലയിരുത്തി നിത്യേന ഇവർ പ്രവചനങ്ങൾ നടത്തിവരികയാണ്. ലാൻഷോ സർവകലാശാലയാണ് ഇതു സംബന്ധിച്ച പഠനങ്ങൾക്കു നേതൃത്വം നൽകുന്നത്.
ജൂൺ രണ്ടോടെ ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകൾ 9,291 ആകുമെന്ന് മുമ്പ് ഗവേഷകർ പ്രവചിച്ചിരുന്നു. ഈ പ്രവചനം സത്യമാകുന്ന തരത്തിൽ 8,909 കേസുകളാണ് ഇതേ ദിവസം റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച മുതലുള്ള നാലു ദിവസങ്ങളിൽ 9,676, 10,078, 10,936 എന്നിങ്ങനെയാണ് പുതിയ കേസുകൾ ഗവേഷകർ പ്രവചിക്കുന്നതെന്ന് ലാൻഷോ യൂണിവേഴ്സിറ്റി കൊളാബറേറ്റീവ് ഇന്നൊവേഷൻ സെൻറർ ഓഫ് വെസ്റ്റേൺ എക്കോളജിക്കൽ സേഫ്റ്റി വകുപ്പ് ഡയറക്ടർ ഹുവാംഗ് ജിയാൻപിംഗ് പറഞ്ഞു.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം കോവിഡ് കേസുകളുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടിരുന്നു. തുടർച്ചയായ നാലു ദിവസങ്ങളിൽ 8000-ന് മുകളിലാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളുടെ എണ്ണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ