ന്യൂഡൽഹി: ശരീരോഷ്മാവ് പരിശോധിച്ച് കോവിഡ് രോഗലക്ഷണം ഇല്ലാത്തവർ മാത്രമേ ആരാധനാലയത്തിൽ പ്രവേശിക്കുന്നൊള്ളു എന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയ മാർഗരേഖ. ഈ മാസം എട്ടാം തിയതി മുതൽ ആരാധനാലയങ്ങൾക്ക് തുറക്കാൻ അനുമതി നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. 65 വയസ് കഴിഞ്ഞവർക്കും 10 വയസിനു താഴെയുള്ളവർക്കും ഗർഭിണികൾക്കും മറ്റ് അസുഖങ്ങൾ ഉള്ളവർക്കും ആരാധനാലയത്തിൽ പ്രവേശനമില്ല.
മാസ്കുകൾ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുതെന്നും മാർഗരേഖയിൽ പറയുന്നു. പാദരക്ഷകൾ സ്വന്തമായി സൂക്ഷിക്കണമെന്നാണ് നിർദേശം. ആരാധനാലയം കൃത്യമായ ഇടവേളകളിൽ കഴുകുകയും അണുവിമുക്തമാക്കുകയും വേണം. പ്രവേശന കവാടത്തിൽ താപനില പരിശോധിക്കാൻ സംവിധാനം ഉണ്ടാകണം. ആരാധനാലയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണമെന്നും മാർഗരേഖയിൽ പറയുന്നു.
ഒരുമിച്ച് ആൾക്കാരെ പ്രവേശിപ്പിക്കരുത്. ആരാധനാലയത്തിന് അകത്ത് പ്രവേശിക്കാനും പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം. ക്യുവിൽ സാമൂഹിക അകലം ഉറപ്പാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
- കോവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ.
- ശരീരോഷ്മാവ് പരിശോധിക്കാൻ പ്രവേശന കവാടത്തിൽ സംവിധാനം ഉണ്ടാകണം.
- മാസ്കുകൾ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്.
- ആരാധനാലയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
- ഒരുമിച്ച് ആൾക്കാരെ പ്രവേശിപ്പിക്കരുത്.
- ആരാധനാലയത്തിലെ വിഗ്രഹം, പരിശുദ്ധ ഗ്രന്ഥങ്ങൾ എന്നിവയിൽ തൊടാൻ അനുവദിക്കരുത്.
- ആരാധനാലയത്തിനുള്ളിൽ പ്രസാദം, തീർത്ഥം എന്നിവ നൽകാൻ പാടില്ല.
- സമൂഹ പ്രാർത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. പൊതുവായി ഒരു വിരി അനുവദിക്കില്ല.
- പാദരക്ഷകൾ സ്വന്തമായി സൂക്ഷിക്കണം. കഴിവതും വാഹനങ്ങളിൽ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കിൽ പ്രത്യേകമായി വയ്ക്കണം.
- ക്യൂവിൽ സാമൂഹിക അകലം ഉറപ്പാക്കണം. ആറടി അകലം വേണം.
- ഗായക സംഘങ്ങളെ അനുവദിക്കരുത്. റെക്കോർഡ് ചെയ്ത ആത്മീയ ഗാനങ്ങളും വാദ്യമേളങ്ങളും ഉപയോഗിക്കണം.
- ആരാധനാലയത്തിലേക്ക് കയറാനും ഇറങ്ങാനും പ്രത്യേക വഴി ഉണ്ടാകണം.
- ആരാധനാലയം കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം.
- ആരാധനാലയത്തിൽ വച്ച് ആരെങ്കിലും അസുഖ ബാധിതരായാൽ ഉടൻ തന്നെ അവരെ മറ്റൊരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ എത്തിച്ച് പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാൽ ഉടൻ ആരാധനാലയം അണുവിമുക്തമാക്കണം.
- 65 വയസിന് മുകളിലുള്ളവർ, 10 വയസിന് താഴെ ഉള്ളവർ, ഗർഭിണികൾ മറ്റ് അസുഖങ്ങൾ ഉള്ളവർ എന്നിവർ വീടിനുള്ളിൽ തന്നെ കഴിയണം. ആരോഗ്യ സംബന്ധമായ അടിയന്തര ആവശ്യങ്ങൾ ഇല്ലെങ്കിൽ ഇവർ വീട് വിട്ടു പുറത്തിറങ്ങരുത്.
- ആരാധനാലയത്തിന് പുറത്ത് ഉള്ള കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം.
- ആൾക്കൂട്ടം ഉള്ള ചടങ്ങുകൾ അനുവദിക്കില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ