ദേശീയം

​ഗിർ വനത്തിൽ സിംഹങ്ങളുടെ എണ്ണം വർധിച്ചു; വിഹാര പാതയും കൂടി; 'വളരെ നല്ല രണ്ട് വാർത്തകളെ'ന്ന് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഏഷ്യൻ സിംഹങ്ങളുടെ ലോകത്തെ ഏക അധിവാസ കേന്ദ്രമായ ഗിർ വനങ്ങളിൽ സിംഹങ്ങളുടെ എണ്ണത്തിൽ വർധനവ്. 28.87 ശതമാനമായാണ് അവയുടെ എണ്ണം വർധിച്ചത്. അവയുടെ വിഹാര പാതയിൽ 36 ശതമാനത്തിന്റെയും വളർച്ചയുണ്ടായി. സിംഹങ്ങളുടെ എണ്ണം വർധിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം അഭിനന്ദനം പങ്കുവെച്ചു.

ഗുജറാത്തിലെ ​ഗിർ വനങ്ങളിൽ 674 ഏഷ്യൻ സിംഹങ്ങളുണ്ട്. 30,000 ചതുരശ്ര കിലോമീറ്ററാണ് മൃഗ രാജാക്കൻമാരുടെ സാമ്രാജ്യം.

'വളരെ നല്ല രണ്ട് വാർത്തകൾ. ഗുജറാത്തിലെ ഗിർ വനത്തിൽ താമസിക്കുന്ന ഏഷ്യൻ സിംഹങ്ങളുടെ എണ്ണം ഏകദേശം 29% ഉയർന്നു. ഭൂമിശാസ്ത്രപരമായി, വിസ്തീർണ്ണം 36% ഉയർന്നു. ഗുജറാത്തിലെ ജനങ്ങൾക്കും ഈ മികച്ച നേട്ടത്തിനായി പരിശ്രമിച്ച എല്ലാവർക്കും അഭിനന്ദനം' - പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

അഞ്ച് വർഷം കൂടുമ്പോൾ സിംഹങ്ങളുടെ കണക്കെടുപ്പ് നടക്കാറുണ്ട്. അതിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്. 2015ൽ 523 സിംഹങ്ങളുണ്ടായിരുന്നു. ഇപ്പോൾ 151 എണ്ണത്തിന്റെ വർധനയാണ് കാണുന്നത്. പെൺ സിംഹങ്ങളാണ്‌ കൂടുതൽ 262. വളർച്ചയെത്തിയ ആൺ സിംഹങ്ങൾ 159 എണ്ണമാണുള്ളത്. ഇരു വിഭാഗത്തിലെയും കൗമാരക്കാർ 115ഉം കുഞ്ഞുങ്ങൾ 138ഉം എണ്ണമുണ്ട്.

മുമ്പ് അഞ്ച് ജില്ലകളിൽ 22,000 ചതുരശ്ര കിലോമീറ്ററിലായിരുന്നു ഇവരുടെ വിഹാരം. ഇപ്പോൾ സൗരാഷ്ട്രയിലെ ഒൻപത് ജില്ലകളിൽ ഇവയുടെ സാന്നിധ്യമുണ്ട്. ജുനഗഢ്, ഗിർ സോംനാഥ്, അമ്രേലി ജില്ലകളിൽ വ്യാപിച്ചു കിടക്കുന്നു. ഗിർ വനങ്ങൾക്കു പുറത്തും പലപ്പോഴും പട്ടണങ്ങളിൽ വരെയും സിംഹക്കൂട്ടങ്ങൾ എത്തിയത് വാർത്തയായിരുന്നു.

2018ൽ വൈറസ് ബാധയെ തുടർന്ന് 36 സിംഹങ്ങൾ ചത്തു. എങ്കിലും അമേരിക്കയിൽ നിന്ന് വരുത്തിയ വാക്‌സിൻ വഴി ഇത് നിയന്ത്രിക്കാനായി. 2010ലെ സെൻസസിൽ നിന്ന് 27 ശതമാനം വർധനയാണ് 2015ൽ രേഖപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും