ഭോപ്പാല്‍: മധ്യപ്രദേശില്‍ രാഷ്ട്രീയ നാടകം പുതിയ വഴിയിലേക്ക്. ബിജെപിയുടെ മധ്യപ്രദേശിലെ 'ഓപ്പറേഷന്‍ ലോട്ടസിന്റെ' സൂത്രധാരന്‍ എന്ന് വിശേഷിപ്പിക്കുന്ന എംഎല്‍എ സഞ്ജയ് പാഠക്കിന്റെ റിസോര്‍ട്ട് കമല്‍നാഥ് സര്‍ക്കാര്‍ പൊളിച്ചു നീക്കി. ഉമാരിയ ജില്ലാ ഭരണകൂടമാണ് സഞ്ജയുടെ റിസോര്‍ട്ട് പൊളിച്ചു നീക്കിയത്.
കമല്‍നാഥ് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ് ഇതെന്ന് സഞ്ജയ് ആരോപിച്ചു. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ചതെന്ന് ആരോപണമുള്ള ബാന്ദവ്ഘറിലെ റിസോര്‍ട്ടാണ് പൊളിച്ചു നീക്കിയത്. സഞ്ജയുടെ പിതാവ് സത്യേന്ദ്ര പാഠക് കോണ്‍ഗ്രസ് നേതാവ് ആയിരുന്നപ്പോള്‍ 20വര്‍ഷം മുന്‍പ് പണിതതാണ് ഈ റിസോര്‍ട്ട്. പാഠക്കിന്റെ കുടുംബത്തിന്റെ രണ്ടു ഖനികളും സര്‍ക്കാര്‍ പൂട്ടി.
കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് സഞ്ജയ് ആരോപിച്ചു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ ആവശ്യപ്പെടുന്നെന്നും പാര്‍ട്ടിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും സഞ്ജയ് പറഞ്ഞു.
അതേസമയം, ഒളിവിലായിരുന്ന സ്വതന്ത്ര എംഎല്‍എ സുരേന്ദ്ര സിങ് ഷോര തിരിച്ചെത്തി. മകളുടെ ചികിത്സയ്ക്ക് ബെംഗളൂരുവില്‍ പോയതാണ് എന്നാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്ത്. മുഖ്യമന്ത്രി കമല്‍നാഥിനെ എത്രയും വേഗം കാണുമെന്നും എംഎല്‍എ വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രിയാണ് എട്ട് എംഎല്‍എമാരെ (നാലു കോണ്‍ഗ്രസ്, രണ്ടു ബിഎസ്പി, ഒരു എസ്പി, ഒരു സ്വതന്ത്രന്‍) ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് ബിജെപി മാറ്റിയത്. ഡല്‍ഹിയില്‍ നിന്ന് കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയ പ്രത്യേക വിമാനത്തില്‍ 6 പേര്‍ ബുധനാഴ്ച ഭോപാലില്‍ തിരിച്ചെത്തിയിരുന്നു. മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ ഹര്‍ദീപ് സിങ് രാജിവച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ