കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും നടുക്കുന്ന വാര്‍ത്ത. 12 വയസുകാരിയെ വീടിന് പിന്നിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അർധ നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹാമിര്‍പുരിലെ ചികാസി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.
മാതാപിതാക്കളും സഹോദരങ്ങളും കൃഷി സ്ഥലത്ത് ജോലിക്ക് പോയതിനാല്‍ പെണ്‍കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് വീടിന് പിന്നിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ചോരയില്‍ കുളിച്ച് അര്‍ധ നഗ്നമായ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നതെന്ന് പൊലീസും വ്യക്തമാക്കി. തലയിലും മുഖത്തും സ്വകാര്യ ഭാഗങ്ങളിലും പരിക്കേറ്റിരുന്നു. വായില്‍ സ്പാനര്‍ പോലെയുള്ള ഉപകരണം കുത്തിക്കയറ്റിരുന്നതായും പൊലീസ് പറഞ്ഞു.
ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് തെളിവുകളടക്കം ശേഖരിച്ചെന്നും പ്രദേശവാസികളായ ചിലരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ