മുംബൈ; കോവിഡ് ബാധിതരായവരെ സമൂഹത്തിൽ നിന്ന് പുറന്തള്ളരുതെന്ന് അഭ്യർത്ഥിച്ച് സച്ചിൻ ടെൻഡുൽക്കർ. കൊറോണയ്ക്കെതിരെ മുൻകരുതൽ എടുക്കണമെന്നും എന്നാൽ ആർക്കും വേണ്ടാത്തവരെന്ന തോന്നൽ അവരിൽ സൃഷ്ടിക്കരുത് എന്നുമാണ് ട്വിറ്ററിൽ താരം കുറിച്ചത്. രോഗ ബാധയുള്ളവർ ചിലയിടങ്ങളിൽ അവഗണിക്കപ്പെടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് അഭ്യർത്ഥനയുമായി സച്ചിൻ രംഗത്തെത്തിയത്.
‘കോവിഡ് 19 സ്ഥിരീകരിച്ചവർക്ക് സമ്പൂർണ ശ്രദ്ധയും പരിപാലനയും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ധാർമിക ബാധ്യത നമുക്കെല്ലാവർക്കുമുണ്ട്. ആർക്കും വേണ്ടാത്തവരെന്ന തോന്നൽ അവരിൽ ഉളവാക്കരുത്. സാമൂഹിക അകലം പാലിക്കുമ്പോഴും അവരെ സമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണം. പരസ്പരം പിന്തുണയ്ക്കുന്നതിലൂടെ മാത്രമേ കൊറോണ വൈറസിനെതിരായ ഈ പോരാട്ടത്തിൽ നമുക്കു വിജയം നേടാനാകൂ’ സച്ചിൻ കുറിച്ചു.
കൊറോണയ്ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ സച്ചിൻ ടെൻഡുൽക്കർ സഹായം നൽകിയിരുന്നു. 25 ലക്ഷം രൂപവീതം പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധികളിലേക്കാണ് നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ