ഭോപ്പാൽ: വിദേശയാത്രക്ക് ശേഷം തിരിച്ചെത്തിയ മകൾ നിരീക്ഷണത്തിൽ കഴിയവേ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മാധ്യമപ്രവർത്തകനെതിരെ കേസ്.മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരിക്കെ രാജി പ്രഖ്യാപിക്കാൻ കമൽ നാഥ് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് മാധ്യമപ്രവർത്തകൻ പങ്കെടുത്തത്. ഇയാൾക്കും മകൾക്കും കോവിഡ് വൈറസ് ബാധയുണ്ടെന്ന പരിശോധനാ ഫലം പിന്നീട് പുറത്തുവന്നിരുന്നു.
മാർച്ച് 18നാണ് നിയമ ബിരുദാന്തര ബിരുദ വിദ്യാർഥിയായ പെൺകുട്ടി യു.കെയിൽ നിന്ന് ഭോപ്പാലിലെത്തിയത്. അന്നേദിവസം മുതൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു പെൺകുട്ടി. എന്നാൽ, രണ്ട് ദിവസത്തിന് ശേഷം മാർച്ച് 20ന് കമൽനാഥ് വിളിച്ച വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകൻ പങ്കെടുത്തു.
22ന് നടത്തിയ പരിശോധനയിൽ പെൺകുട്ടിക്കും മൂന്ന് ദിവസത്തിന് ശേഷം നടത്തിയ പരിശോധനയിൽ മാധ്യമപ്രവർത്തകനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വാർത്ത പുറത്തുവന്നത് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മാധ്യമപ്രവർത്തകർ അടക്കമുള്ളവരെ ആശങ്കയിലാക്കി.
മധ്യപ്രദേശിൽ 33 പേർക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇൻഡോറിൽ 16ഉം ജബൽപൂരിൽ എട്ടും ഭോപ്പാലിലും ഉജ്ജയ്നിയിൽ മൂന്നു വീതവും ശിവപൂരിൽ രണ്ടും ഗ്വാളിയോറിൽ ഒരാൾക്കും ആണ് രോഗം കണ്ടെത്തിയത്. ഉജ്ജയ്നിയിൽ ഒരാളും ഇൻഡോറിൽ ഒരാളും മരണപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ