കൊല്‍ക്കത്ത: ഉംപുണ്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ടരയോടെയാണ് കാറ്റ് ബംഗാള്‍ തീരമായ സുന്ദര്‍ബാനില്‍ വീശിയടിച്ചു തുടങ്ങിയത്. പൂര്‍ണമായും കരയില്‍ തൊടാന്‍ നാലുമണിക്കൂറോളം എടുക്കും. ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ അതിശക്തമായ കാറ്റും മഴയും തുടരുകയാണ്. ബംഗാളില്‍ കാറ്റ് കനത്ത നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്‍ക്കത്തയിലും കാറ്റ് വീശിയടിക്കും.
പശ്ചിമ ബംഗാളില്‍ മാത്രം അഞ്ചുലക്ഷത്തിന് പുറത്ത് ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്ന് ദേശീയ ദുരന്ത നിവാരണസേന മേധാവി എസ് എന്‍ പ്രധാന്‍ പറഞ്ഞു. 1,58,640പേരെ ഒഡീഷയില്‍ മാറ്റി താമസിപ്പിച്ചുണ്ട്. അതേസമയം, കനത്ത മഴയിലും കാറ്റിലും ഒഡീഷയില്‍ രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തു.
ഒഡീഷയിലെ പുരി, ഖുര്‍ദ, ജഗത്സിങ്പുര്‍, കട്ടക്, കേന്ദ്രപ്പാറ, ജജ്പുര്‍, ഗന്‍ജം, ഭന്ദ്രക്, ബാലസോര്‍ ജില്ലകളില്‍ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏത് സാഹചര്യത്തെയും നേരിടാനുമായി ദേശീയ ദുരന്ത നിവാരണസേന രണ്ടു സംസ്ഥാനങ്ങളിലുമായി 45 പേരടങ്ങുന്ന 41 സംഘത്തെ തയാറാക്കി നിര്‍ത്തിയിരിക്കുകയാണ്.
കൊല്‍ക്കത്ത വിമാനത്താവളം താത്ക്കാലികമായി അടച്ചു. വ്യാഴാഴ്ച രാവിലെ അഞ്ചുമണിവരെ വിമാനത്താവളം തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് 19 രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിമാനങ്ങള്‍ ഉള്‍പ്പെടെയാണ് റദ്ദാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്നും ചെങ്കല്‍പ്പേട്ടില്‍ നിന്നും ബംഗാളിലേക്ക് പുറപ്പെടേണ്ടിയിരുന്ന രണ്ട് ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കി. മറ്റു ചില ട്രെയിനുകള്‍ വഴി തിരിച്ചു വിടാനും തീരുമാനമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ