ശ്രീനഗർ: തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ തലവൻ സൈഫുല്ലയെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാളെ വധിച്ചതെന്ന് സേന വ്യക്തമാക്കി. മറ്റൊരു ഭീകരനെ അറസ്റ്റ് ചെയ്തതായും തീവ്രവാദത്തിനെതിരായ വലിയ വിജയമാണിതെന്നും പൊലീസ് വ്യക്തമാക്കി.
ശ്രീനഗറിലെ രംഗ്രെത്തിൽ ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്തെ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പരിശോധന നടത്തിയത്. ഇവർക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. സമീപ കാലത്തു നിരവധി ഭീകരാക്രമണം നടത്തിയ സൈഫുല്ലയെ സുരക്ഷാ സേനകൾ തേടിക്കൊണ്ടിരിക്കെയാണ് ഏറ്റുമുട്ടലിലൂടെ ഇയാളെ വധിച്ചത്.
ഏറ്റുമുട്ടലിന് ശേഷം നടത്തിയ തിരച്ചിലിലാണ് സൈഫുല്ലയുടെ മൃതദേഹം കണ്ടെത്തിയത്. ഏറ്റുമുട്ടലിനേത്തുടർന്ന് മറ്റൊരു ഭീകരനെ സൈന്യം പിടികൂടിയിട്ടുണ്ട്. ഇയാളുടെ പക്കൽ നിന്നും എകെ 47 അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തതായും സുരക്ഷാ സേന അറിയിച്ചു.
മെയ് മാസത്തിൽ റിയാസ് നിയിക്കൂ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സൈഫുല്ല ഹിസ്ബുൾ മുജാഹിദ്ദീന്റെ തലവനായത്. ജമ്മു കശ്മീരിൽ ഡോക്ടറായി ജോലി ചെയ്തുവരികയായിരുന്ന ഇയാൾ 2014 ലാണ് ഹിസ്ബുള്ളിൽ ചേർന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ