ഗുവാഹത്തി : സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തിന് സമീപം കണ്ടെത്തിയ 11 പേരെ ഗുവാഹത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുവാഹത്തിയിലെ ഗോപിനാഥ് ബർദളോയി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവരെത്തിയത്. സൈനികവേഷം ധരിച്ചെത്തിയ ഇവര്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കിയില്ല. ഇവിടെ എത്തിയതിന്റെ കാരണവും വെളിപ്പെടുത്തിയില്ല. മാത്രമല്ല ഇവരുടെ പ്രവൃത്തികള്‍ സംശയാസ്പദമായ വിധത്തിലുമായിരുന്നുെവന്നും ഗുവാഹത്തി പൊലീസ് വ്യക്തമാക്കി.
അതീവ സുരക്ഷാമേഖലയില്‍ സൈനികവേഷം ധരിച്ചെത്തിയവരുടെ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ല. ആദ്യം നാല് പേരെയാണ് പൊലീസ്
ആദ്യം പിടികൂടിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് മറ്റ് ഏഴ് പേരെ കൂടി കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളനുസരിച്ച് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഒരു മാസത്തോളമായി ഇവര്‍ ഈ ഭാഗത്ത് താമസിച്ചു വരികയാണെന്ന് ഗുവഹാത്തി ജോയിന്റ് പൊലീസ് കമ്മിഷണര്‍ ദേബ് രാജ് ഉപാധ്യായ് പറഞ്ഞു. ഇവരില്‍ ഒരാളുടെ പക്കല്‍ നിന്ന് ഒരു സെക്യൂരിറ്റി കമ്പനിയുടെ വ്യാജ നിയമന ഉത്തരവ് പിടികൂടി. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ചില രേഖകളും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ