മുംബൈ: ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ സാമൂഹ്യ പ്രവര്‍ത്തകനും കവിയുമായ വരവരറാവുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ബോംബൈ ഹൈക്കോടതി ഉത്തരവിട്ടു. മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റാനാണ് ഉത്തരവ്. കോടതിയുടെ അനുമതിയില്ലാതെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്യരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
81കാരനായ വരവര റാവുവിന്‍റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഭാര്യയാണ് കോടതിയെ സമീപിച്ചത്. അദ്ദേഹം ശയ്യാവലംബിയാണ്. വേണ്ടത്ര മെഡിക്കൽ പരിചരണം ലഭിക്കുന്നില്ല. 81കാരനായ റാവു മരണക്കിടക്കയിലാണെന്നും വരവര റാവുവിന് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിര ജയ്സിങ് വാദിച്ചു.
റാവുവിന്റെ തലയ്ക്ക് പരിക്കുണ്ടെന്നും ഇന്ദിര ജയ്സിങ് അറിയിച്ചു. തുടർന്നാണ് വരവരറാവുവിനെ ആശുപത്രിയിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്. ആശുപത്രിയിലേക്ക് മാറ്റരുതെന്ന എൻഐഎയുടെ ആവശ്യം കോടതി തള്ളി.
ആശുപത്രിയിൽ കുടുംബാംഗങ്ങൾക്ക് വരവര റാവുവിനെ കാണാനും കോടതി അനുമതി നൽകി. റാവുവിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ എതിര്‍ത്തില്ല. കേസ് ഡിസംബര്‍ 3ലേക്ക് ഹൈക്കോടതി മാറ്റിവെച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ