ന്യൂഡല്‍ഹി : കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് തടയാന്‍ വന്‍ സന്നാഹം. ഡല്‍ഹിയിലെ അഞ്ച് അതിര്‍ത്തികളും ബാരിക്കേഡുകള്‍ വെച്ച് ഹരിയാന സര്‍ക്കാര്‍ അടച്ചു. നഗരത്തിലേക്കുള്ള റോഡുകള്‍ മണ്ണിട്ട് തടയും. ഡല്‍ഹി മെട്രോ സര്‍വീസ് വെട്ടിച്ചുരുക്കി. നഗരാതിര്‍ത്തി വരെയാകും മെട്രോ സര്‍വീസ് നടത്തുക.
ഡല്‍ഹിയിലെ ബാദര്‍പൂര്‍ അതിര്‍ത്തിയില്‍ ഡല്‍ഹി പൊലീസ്, സിആര്‍പിഎഫ് ജവാന്‍മാരെ വിന്യസിച്ചു. മാര്‍ച്ച് തടയുക ലക്ഷ്യമിട്ട് നിരവധി പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന അതിർത്തിയിൽ നിരീക്ഷണത്തിനായി ഡ്രോണിനെയും വിന്യസിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച് നടത്തുന്നത്. ഇന്നും നാളെയുമായി നടക്കുന്ന മാര്‍ച്ചില്‍ പഞ്ചാബിന് പുറമെ, യുപി, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകരും അണിചേരും.
കര്‍ഷകമാര്‍ച്ച് കണക്കിലെടുത്ത് ഹരിയാന സര്‍ക്കാര്‍ സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുകയും, പഞ്ചാബിലേക്കുള്ള വാഹന ഗതാഗതം രണ്ടു ദവസത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്. നഗരങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് കണക്കിലെടുത്ത് നഗരത്തില്‍ റാലി നടത്തുന്നതിന് ഡല്‍ഹി സര്‍ക്കാരും അനുമതി നിഷേധിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ