ജയ്പുർ: കർഷക നേതാവ് രാകേഷ് ടികായത്തിന്റെ വാഹന വ്യൂഹം ആക്രമിച്ച കേസിൽ 14 പേർ അറസ്റ്റിൽ. അൽവറിൽ വച്ച് വെള്ളിയാഴ്ചയാണ് ടികായത്തും സംഘവും ആക്രമിക്കപ്പെട്ടത്. അൽവർ ജില്ലയിലെ ഹർസോര ഗ്രാമത്തിൽ കർഷക പഞ്ചായത്തിൽ പങ്കെടുത്ത ശേഷമായിരുന്നു ആക്രമണം.
ബൻസൗറിൽ നടന്ന മറ്റൊരു യോഗത്തിൽ പങ്കെടുക്കാനായി പോകുമ്പോഴാണ് മുപ്പതിലധികം വരുന്ന സംഘം ടികായത്തിനെയും കൂടെയുണ്ടായിരുന്നവരെയും ആക്രമിക്കുകയും കാറിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും മഷി ഒഴിക്കുകയും ചെയ്തത്. കേന്ദ്രവും അതിന്റെ കുട്ടിപ്പട്ടാളവുമാണ് ആക്രമണത്തിനു പിന്നിലെന്നു ടികായത്ത് ആരോപിച്ചിരുന്നു. അറസ്റ്റിലായവരിൽ ബിജെപി വിദ്യാർഥി യൂണിയൻ ഭാരവാഹിയുമുണ്ട്.
അവർ തങ്ങളോടു തിരിച്ചു പോകാനാണ് ആവശ്യപ്പെടുന്നത്. എങ്ങോട്ടാണു പോകേണ്ടത്. അവർ എന്തിനാണു തങ്ങളോട് ഏറ്റുമുട്ടുന്നത്. തങ്ങൾ കർഷകരാണ്, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ആളുകളല്ലെന്ന് ടികായത്ത് പറഞ്ഞു.
അതേസമയം, സംഭവത്തിൽ പാർട്ടിക്കു പങ്കില്ലെന്നു ബിജെപി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ