കൊൽക്കത്ത: രാജ്യത്ത് നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡിനെതിരെ രാജ്യം ശക്തമായ പോരാട്ടമാണ് നടത്തുന്നതെന്നും ഇതിൽ വിജയിക്കുമെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പുകൾ കോവിഡ് 19 വ്യാപനത്തിനു കാരണമായെന്നു പറയുന്നതു ശരിയല്ലെന്നും അമിത് ഷാ പറഞ്ഞു. "മഹാരാഷ്ട്രയിൽ തെരഞ്ഞെെടുപ്പ് നടക്കുന്നുണ്ടോ? അവിടെ 60,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇവിടെ ബംഗാളിൽ 4000 കേസുകൾ മാത്രമാണുള്ളത്. തെരഞ്ഞെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനവുണ്ട്. അത് എങ്ങനെയാണ് വിശദീകരിക്കുന്നത്?" അമിത് ഷാ ചോദിച്ചു.
രാജ്യത്ത് ഇത്തവണ ശക്തമായ കോവിഡ് വ്യാപനമാണ് നടക്കുന്നതെന്നും ഈ സാഹചര്യത്തിൽ പോരാട്ടം കടുത്തതാകുമെന്നും അദ്ദേഹം പറഞ്ഞു. വൈറസിനെതിരെയുള്ള പോരാട്ടം ജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അമിത് ഷാ പറഞ്ഞു. ധൃതിപിടിച്ച് ലോക്ക്ഡൗൺ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ