ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ ട്രാക്ടർ പരേഡിനായി എത്തിയ കർഷകർ ഡൽഹിയിൽ നിന്ന് അതിർത്തികളിലേക്ക് മടങ്ങിപ്പോകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അമരീന്ദർ സിങ്. ഡൽഹിയിലുണ്ടായ സംഭവങ്ങൾ ഞെട്ടിക്കുന്നതാണെന്നും ചിലർ സ്വീകരിക്കുന്ന അക്രമ മാർഗങ്ങൾഅംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
'ഡൽഹിയിലെ സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. സമാധാനപരമായി നടക്കേണ്ട പ്രതിഷേധത്തിൽ ചില സംഘടനകൾ സ്വീകരിക്കുന്ന അക്രമം അംഗീകരിക്കാൻ സാധിക്കുന്നതല്ല. സമാധാനപരമായി കർഷകർ സൃഷ്ടിക്കുന്ന പ്രതിഷേധത്തെ ഇത് നിരാകരിക്കും. ട്രാക്ടർ റാലി അവസാനിച്ചതായി കിസാൻ നേതാക്കക്കൾ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ എല്ലാ യഥാർത്ഥ കർഷകരോടും ഡൽഹി വിട്ട് അതിർത്തികളിലേക്ക് മടങ്ങാൻ ഞാൻ അഭ്യർത്ഥിക്കുന്നു'- പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കി.
സംഭവത്തിൽ ആം ആദ്മി പാർട്ടിയും പ്രതിഷേധിച്ചു. സമാധാനപരമായി നടക്കേണ്ട സമരം ഇത്തരത്തിൽ ആയത് അംഗീകരിക്കാൻ സാധിക്കില്ല. സ്ഥിതിഗതികൾ ഇത്ര വഷളാകാൻ കാരണം കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേടാണ്. രണ്ട് മാസമായി സമാധാനപരമായി നടക്കുന്ന സമരം ആക്രമണത്തിലേക്ക് വഴി മാറിയത് ഖേദകരമാണെന്നും എഎപി പ്രസ്താവനയിൽ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ