ന്യൂഡല്‍ഹി: ഇസ്രയേല്‍ എംബസിക്കു സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇറാന്‍ പൗരന്‍മാരെ ചോദ്യം ചെയ്യുന്നു. എംബസിക്ക് സമീപം താമസിക്കുന്ന ഇറാന്‍ പൗരന്‍മാരെയാണ് ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ ചോദ്യം ചെയ്യുന്നത്. ഇവര്‍ വിസ കാലാവധി കഴിഞ്ഞിട്ടും ഡല്‍ഹിയില്‍ തന്നെ താമസിച്ചുവരികയായിരുന്നു എന്നാണ് സൂചന.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉല്‍ ഹിന്ദ് എന്ന ഭീകര സംഘടന രംഗത്തെത്തിയിട്ടുണ്ട്.
ടെലിഗ്രാം പോസ്റ്റിലൂടെയാണ് ഭീകരസംഘടന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇത് തുടക്കം മാത്രമാണെന്നും കൂടുതല്‍ നഗരങ്ങളില്‍ സ്ഫോടനം നടത്തുമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.
അന്വേഷണ ഏജന്‍സികള്‍ ജെയ് ഉല്‍ ഹിന്ദ് സംഘടനയടെ സന്ദേശം പരിശോധിച്ചു വരികയാണ്. സ്ഫോടനത്തിന്റെ അന്വേഷണ ചുമതല എന്‍ഐഎയ്ക്ക് ഏറ്റെടുത്തിട്ടുണ്ട്. എന്‍എസ്ജി കമാന്‍ഡോ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
സ്ഫോടനം നടന്ന സ്ഥലത്തു നിന്നും ബാറ്ററിയുടെ അവശിഷ്ടങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.ശീതളപാനിയ കുപ്പിയില്‍ സ്ഫോടകവസ്തുവും ബോള്‍ ബെയറിങ്ങും നിറച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് അനുമാനം. അതിനിടെ സ്ഫോടനം നടന്ന സ്ഥലത്തേക്ക് രണ്ടുപേര്‍ വരുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
ഇവര്‍ വാഹനത്തില്‍ വന്നിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ടാക്സി കാറിനെയും ഡ്രൈവറെയും തിരിച്ചറിഞ്ഞു. ഡ്രൈവറുടെ സഹായത്തോടെ അക്രമികളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കുകയാണ്. ഇസ്രയേല്‍ അംബാസിഡര്‍ക്കുള്ള കത്തും സ്ഫോടനസ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.
'ഇസ്രായേല്‍ അംബാസിഡര്‍'ക്കുള്ളത് എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ സ്ഫോടനം ട്രെയിലര്‍ മാത്രമാണെന്ന് പറയുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനമുണ്ടായത്. അന്വേഷണത്തിന് ഇന്ത്യ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ സഹായവും തേടിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ