ദേശീയം

'ക്രെ‍ഡിറ്റ് വേണ്ട, മോദിജിയാണ് തരുന്നതെന്ന് ജനങ്ങളോട് പറയാം; റേഷൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കു'- അഭ്യർത്ഥനയുമായി കെജരിവാൾ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: റേഷൻ സാധനങ്ങൾ വീട്ടിലെത്തിക്കാനുള്ള ഡൽഹി സർക്കാരിന്റെ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. പദ്ധതി നടപ്പിലാക്കാൻ കേന്ദ്രം മുന്നോട്ടു വയ്ക്കുന്ന എന്ത് ഉപാധിയും അം​ഗീകരിക്കാൻ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. സീ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കെജരിവാൾ റേഷൻ വിതരണം നടപ്പാക്കാൻ അനുവദിക്കണമെന്ന ആവശ്യം വീണ്ടും ഉയർത്തിയത്. 

'റേഷൻ പദ്ധതി കേന്ദ്ര സർക്കാർ അനാവശ്യമായി തടസപ്പെടുത്തുകയാണ്. ഡൽഹിയിലെ 70 ലക്ഷം ജനങ്ങളെയോർത്ത് പദ്ധതി നടപ്പാക്കാൻ അനുവദിക്കണം. കോവിഡ് ഭീതിമൂലം ജനം പുറത്തിറങ്ങാൻ മടിക്കുന്ന സാഹചര്യത്തിൽ പദ്ധതി നടപ്പാക്കേണ്ടത് അത്യാവശ്യമാണ്'- കെജരിവാൾ പ്രതികരിച്ചു. ഭക്ഷ്യ വസ്തുക്കളും സ്മാർട്ട് ഫോണും, വസ്ത്രങ്ങളും വീട്ടിലെത്തിക്കാമെങ്കിൽ പിന്നെ റേഷൻ സാധനങ്ങൾ എന്തുകൊണ്ട് എത്തിച്ചുകൂടാ എന്നും അദ്ദേഹം ചോദിച്ചു. 

'പദ്ധതിയുടെ പേരിലുള്ള ഒരു പ്രശംസയും ആവശ്യമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയാണ് ഇത് നടപ്പാക്കിയതെന്ന് ജനങ്ങളോട് പറയാൻ തയ്യാറാണ്. ഡൽഹിയിലെ ജനങ്ങളെ സഹായിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം'- രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നതെന്ന ബിജെപിയുടെ ആരോപണത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പേരിൽ വൻ അഴിമതി നടത്താനാണ് ശ്രമമെന്ന ബിജെപി നേതാക്കളുടെ ആരോപണവും കെജരിവാൾ തള്ളി. 

റേഷൻ വീട്ടിലെത്തിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാൻ ഡൽഹി സർക്കാർ അഞ്ച് തവണയാണ് കേന്ദ്രത്തിന്റെ അനുമതി തേടിയത്. കേന്ദ്രവുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനായിരുന്നു ഇതെല്ലാം. റേഷൻ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് 'മുഖ്യമന്ത്രി ഘർ ഘർ റേഷൻ യോജന' എന്ന് പേര് നൽകുന്നതിനെ കേന്ദ്രം എതിർത്തിരുന്നു. അതിനാൽ പദ്ധതിക്ക് ഒരു പേരും നൽകേണ്ടതില്ലെന്നാണ് തീരുമാനം. 

റേഷൻ സാധനങ്ങൾ വീട്ടിലെത്തിക്കാനുള്ള പദ്ധതിക്ക് ലഫ്റ്റനന്റ് ഗവർണർ അനുമതി നിഷേധിച്ചുവെന്ന് ഡൽഹി സർക്കാർ ശനിയാഴ്ച ആരോപിച്ചിരുന്നു. കേന്ദ്രത്തിന്റെ അനുമതി വാങ്ങിയില്ല, ഇതുസംബന്ധിച്ച പൊതുതാത്പര്യ ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ് എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്നും ഡൽഹി സർക്കാർ ആരോപിച്ചിരുന്നു. 

കേന്ദ്ര സർക്കാർ എല്ലാവരുമായും കലഹത്തിലാണെന്നും കെജ്‌രിവാൾ തുറന്നടിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായും മഹാരാഷ്ട്ര, ഡൽഹി, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളുമായും ലക്ഷദ്വീപ് നിവാസികളുമായും കർഷകരുമായും കേന്ദ്ര സർക്കാർ പോരാട്ടം നടത്തുകയാണ്. ഇതുമൂലം ബുദ്ധിമുട്ടുന്നത് ജനങ്ങളാണ്. ഇത്തരത്തിലുള്ള പോരാട്ടം തുടരുകയാണെങ്കിൽ കോവിഡ് 19-നെയും ജനങ്ങൾ നേരിടുന്ന മറ്റു പ്രശ്‌നങ്ങളെയും എങ്ങനെ അഭിമുഖീകരിക്കാൻ സാധിക്കുമെന്നും കെജരിവാൾ ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്