ചെന്നൈ: സേലം പനമരംപെട്ടിയിൽ കീടനാശിനി നൽകി മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ വിഷം കഴിച്ച് മരിച്ച നിലയിൽ. മുത്തുകുമാറിന്റെ ഭാര്യ കൊച്ചി മഠത്തിൽപറമ്പ് സ്വദേശി സ്റ്റെഫിയ (24), മകൻ അനീഷ് (മൂന്ന്) എന്നിവരാണു മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു 12നാണു സംഭവം.
അഞ്ച് വർഷം മുൻപാണു കൊച്ചിയിൽ ജോലിക്കു വന്ന മുത്തുകുമാർ സ്റ്റെഫിയയെ വിവാഹം കഴിച്ചത്. മുത്തുകുമാറിന്റെ ജ്യേഷ്ഠന്റെ മകൻ ജയകുമാറും ഇവർക്കൊപ്പം താമസിച്ചിരുന്നു. സ്റ്റെഫിയയും മുത്തുകുമാറും ജോലിക്കു പോയാൽ 10 വയസ്സുകാരനായ ജയകുമാറാണു കുട്ടിയെ നോക്കാറുള്ളത്.
ശനിയാഴ്ച രാവിലെ കുട്ടിയെ നോക്കുന്നില്ലെന്നു പറഞ്ഞു സ്റ്റെഫിയ ജയകുമാറിനെ തല്ലി വീട്ടിൽ നിന്നു പുറത്താക്കിയതായി പൊലീസ് പറഞ്ഞു. പരിസരവാസികൾ മുത്തുകുമാറിനോടു വിവരം അറിയിക്കുമെന്നു പറഞ്ഞതോടെ അസ്വസ്ഥതയായ സ്റ്റെഫിയ വാതിലടച്ചു വീട്ടിനുള്ളിലേക്കു കയറി.
ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ നാട്ടുകാർ പരിശോധിച്ചപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. സേലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ