ലഖ്നൗ: മെസിൽ നിന്ന് ലഭിക്കുന്ന മോശം ഭക്ഷണത്തിനെതിരെ പൊലീസുകാരന്റെ പ്രതിഷേധം. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. മനോജ് കുമാർ എന്ന പൊലീസുകാരനാണ് മോശം ഭക്ഷണമാണ് കഴിക്കാൻ തരുന്നതെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. ഭക്ഷണത്തിന്റെ സ്ഥിതി മാധ്യമങ്ങൾക്ക് മുന്നിൽ വിവരിക്കുമ്പോൾ മനോജ് കുമാർ പൊട്ടിക്കരയുന്നുണ്ടായിരുന്നു. പൊലീസുകാരന്റെ പ്രതിഷേധ വീഡിയോ വൈറലായി മാറി.
മോശം ഭക്ഷണം വിളമ്പിയതിനെതിരെ മനോജ് കുമാർ ഭക്ഷണപ്പാത്രവും കൈയിൽ പിടിച്ച് റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. പിന്നാലെയാണ് തനിക്കു കിട്ടിയ ഭക്ഷണത്തിന്റെ അവസ്ഥ മാധ്യമ പ്രവർത്തകരോട് വിവരിക്കുന്നതിനിടെ അദ്ദേഹം വിതുമ്പിയത്.
പോഷക ആഹാരം എന്നു പറഞ്ഞു തരുന്ന പരിപ്പു കറിയുടെ പാത്രത്തിൽ പരിപ്പിനേക്കാൾ കൂടുതൽ വെള്ളം, കൂടെ വിശറിയായി ഉപയോഗിക്കാൻ പാകത്തിനു കടുകട്ടിയായ റൊട്ടിയും. മൃഗങ്ങൾ പോലും കഴിക്കാൻ മടിക്കുന്ന ഭക്ഷണമാണ് പൊലീസുകാർക്ക് നൽകുന്നതെന്നും മനോജ് കുമാർ ചൂണ്ടിക്കാട്ടി.
12 മണിക്കൂർ ജോലി ചെയ്യുമ്പോൾ ഇത്ര മോശം ഭക്ഷണം കഴിക്കുന്നത് എങ്ങനെയെന്ന് മനോജ് കുമാർ ചോദിക്കുന്നു. ഇതിനെതിരെ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല എന്നും മനോജ് കുമാർ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ