ബംഗളൂരു: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോടു മോശമായി പെരുമാറിയ സർക്കാർ സ്കൂൾ ഹെഡ്മാസ്റ്ററെ കൂട്ടത്തോടെ മർദ്ദിച്ച് പെൺകുട്ടികൾ. കർണാടകയിലെ ശ്രീരംഗപട്ടണത്താണ് സംഭവം. വിദ്യാർഥിനിയോടു മോശമായി പെരുമാറിയ കട്ടേരി സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്റർ ചിന്മയാനന്ദ മൂർത്തിയെയാണ് സ്‌കൂളിലെ മറ്റു വിദ്യാർത്ഥിനികൾ വടിയുപയോഗിച്ച് പൊതിരെ തല്ലിയത്. ഇതിന്റെ വീഡിയോ വ്യാപകമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സ്‌കൂളിലെ ഹോസ്റ്റലിലെത്തി ഇയാൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. പിന്നാലെ ആക്രമണത്തിന് ഇരയായ പെൺകുട്ടി മറ്റു വിദ്യാർത്ഥിനികളോട് കാര്യം പറഞ്ഞു. ഇതോടെ ഹെഡ്മാസ്റ്ററെ നേരിടാൻ കുട്ടികൾ തീരുമാനിക്കുകയായിരുന്നു.
അതിനിടെ ഒരു മുറിയിൽ കയറി ഒളിച്ചിരിക്കാൻ ഇയാൾ ശ്രമിച്ചു. പിന്നാലെ എത്തിയ പെൺകുട്ടികൾ മുറിയുടെ അകത്തു കടന്ന് മർദ്ദിക്കുകയായിരുന്നു.
ഹോസ്റ്റലിന്റെ ചുമതല കൂടിയുള്ള ചിന്മയാനന്ദ ഇതിനു മുൻപും വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് സമീപവാസികൾ പറഞ്ഞു. വൈകീട്ട് അഞ്ച് മണി വരെ മാത്രമാണ് ഇയാൾക്ക് ഹോസ്റ്റലിൽ ഡ്യൂട്ടിയുള്ളത്. എന്നാൽ രാത്രി 12 മണി വരെ ഇയാൾ ഹോസ്റ്റലിൽ ഉണ്ടാകാറുണ്ടെന്നും സമീപവാസികൾ പറയുന്നു. പൊലീസിനു കൈമാറിയ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ