പ്രിസൈഡിങ് ഓഫീസർ അനിൽ മാസിഹ്
പ്രിസൈഡിങ് ഓഫീസർ അനിൽ മാസിഹ്  എക്സ് ചിത്രം
ദേശീയം

ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ്: വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി; ബാലറ്റ് പേപ്പറുകള്‍ വീണ്ടും എണ്ണണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി. നേരിട്ട് ഹാജരായ പ്രിസൈഡിങ് ഓഫീസര്‍ അനില്‍ മാസിഹിനെതിരെ കോടതി വീണ്ടും രൂക്ഷ വിമര്‍ശനമുന്നയിച്ചു. വോട്ടെടുപ്പിന്റെ വീഡിയോ കോടതി കണ്ടു. ചില ബാലറ്റ് പേപ്പറുകളില്‍ നിങ്ങള്‍ X മാര്‍ക്ക് ഇടുന്നത് വീഡിയോയില്‍ നിന്ന് വളരെ വ്യക്തമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

ഇത് ഗൗരവമേറിയ വിഷയമാണ്. ബാലറ്റ് പേപ്പറുകളില്‍ X മാര്‍ക്ക് ഇട്ടത് എന്തിനാണെന്ന് കോടതി ചോദിച്ചു. അസാധുവായ ബാലറ്റ് പേപ്പറുകള്‍ തിരിച്ചറിയാനാണ് മാര്‍ക്ക് ഇട്ടതെന്നായിരുന്നു അനില്‍ മാസിഹിന്റെ മറുപടി. എത്ര എണ്ണത്തില്‍ അത്തരത്തില്‍ മാര്‍ക്ക് ചെയ്‌തെന്ന ചോദ്യത്തിന് എട്ടെണ്ണത്തിന് എന്നായിരുന്നു മറുപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ടാണ് ബാലറ്റ് പേപ്പറുകള്‍ അസാധുവായത്. ബാലറ്റ് പേപ്പറുകളില്‍ മാര്‍ക്ക് ഇടാന്‍ നിയമത്തില്‍ അനുവദിക്കുന്നുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. തുടര്‍ന്നാണ് സോളിസിറ്റര്‍ ജനറലിനോട്, വരണാധികാരി തെരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്നും, പ്രോസിക്യൂട്ട് ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

മേയര്‍ തെരഞ്ഞെടുപ്പ് വിവാദമായ പശ്ചാത്തലത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്താമെന്ന് ചണ്ഡീഗഡ് ഭരണകൂടത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു. എന്നാല്‍ പുതിയ വോട്ടെടുപ്പ് നടത്തുന്നത് കുതിരക്കച്ചവടത്തിന് കാരണമാകുമെന്ന് സംശയിക്കുന്നതായി സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു.

വിവാദമായ ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പിന്റെ ഫലം നിലവിലുള്ള ബാലറ്റ് പേപ്പറിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മുന്‍ വരണാധികാരി അനില്‍ മസിഹ് രേഖപ്പെടുത്തിയ മാര്‍ക്ക് അവഗണിച്ച് പോള്‍ ചെയ്ത വോട്ടുകള്‍ എണ്ണണം. ഇതിനായി ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ലാത്ത ഉദ്യോഗസ്ഥനെ വരണാധികാരിയായി നിയമിക്കാന്‍ ചണ്ഡീഗഡ് അഡ്മിനിസ്ട്രേഷന്‍ ഡെപ്യൂട്ടി കമ്മീഷണറോട് കോടതി നിര്‍ദേശിച്ചു.

പുതിയ റിട്ടേണിംഗ് ഓഫീസര്‍ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കണം. വോട്ടെണ്ണല്‍ നിരീക്ഷിക്കാനായി ജുഡീഷ്യല്‍ ഓഫീസറെ നിയോഗിക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. നിലവിലെ ബാലറ്റ് പേപ്പറുകളെല്ലാം നാളെ രാവിലെ 10.30 ന് മുമ്പായി കോടതിയില്‍ എത്തിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍