സാന്‍ഫ്രാന്‍സിസ്‌കോ: മുന്നൂറോളം കരാര്‍ ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ട് ആപ്പിള്‍ കമ്പനി. വിര്‍ച്വല്‍ അസിസ്റ്റന്റ് പ്ലാറ്റ്‌ഫോമായ സിറിയിലെ ആയിരക്കണക്കിന് വോയിസ് റെക്കോര്‍ഡുകള്‍ കേട്ട ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഉപയോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്ന നടപടിയില്‍ കമ്പനി മാപ്പ് ചോദിക്കുകയും ചെയ്യുന്നു.
പ്രധാനപ്പെട്ട ബിസിനസ് ഡീലുകള്‍ മുതല്‍ ഉപഭോക്താക്കള്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നതിന് ഇടയിലുള്ള റെക്കോര്‍ഡുകള്‍ വരെ ജീവനക്കാര്‍ നിരന്തരം കേട്ടുകൊണ്ടിരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് കമ്പനിയുടെ നടപടി. അയര്‍ലാന്‍ഡിലെ കോര്‍ക്കിലെ ജീവനക്കാരെയാണ് ആപ്പിള്‍ ഇപ്പോള്‍ പുറത്താക്കിയത്. സിറി പ്ലാറ്റ്‌ഫോമിനെ വിലയിരുത്തുന്നതിന് വേണ്ടിയാണ് ഗ്രേഡിങ്ങിനായി റെക്കോര്‍ഡിങ്ങുകള്‍ ശേഖരിച്ചത് എന്നാണ് കമ്പനിയുടെ വിശദീകരണം.
സംഭവം പുറത്തറിഞ്ഞതോടെ സിറി പ്ലാറ്റ്‌ഫോമിന്റെ ഗ്രേഡിങ് വിഭാഗം കഴിഞ്ഞ മാസം ഐഫോണ്‍ നിര്‍ത്തലാക്കിയിരുന്നു. യൂറോപ്പിലെ മറ്റ് ഭാഗങ്ങളില്‍ നിന്നും കരാര്‍ ജീവനക്കാരെ ആപ്പില്‍ ഈ കാരണത്തിന്റെ പേരില്‍ പുറത്താക്കുമെന്നാണ് റിപ്പോര്‍ട്ട്. സിറിയിലെ റെക്കോര്‍ഡിങ്ങുകള്‍ കേട്ട് വിലയിരുത്തുന്ന ജോലിയായിരുന്നു ഈ ജീവനക്കാര്‍ക്ക്.
എന്നാല്‍, ഈ സമയം യൂസേഴ്‌സിന്റെ സംഭാഷണങ്ങളും റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നു. ഈ റെക്കോര്‍ഡിങ്ങുകള്‍ ആപ്പിള്‍ ശേഖരിക്കുന്നുണ്ടെന്നും, കേള്‍ക്കുന്നുണ്ടെന്നും ഉപയോക്താക്കള്‍ക്ക് അറിയില്ല. ആദ്യം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ജോലിക്കെത്തേണ്ടതില്ല എന്നാണ് ജീവനക്കാരെ ആപ്പിള്‍ അറിയിച്ചത്. പിന്നാലെ ജോലിയില്‍ നിന്ന് പുറത്താക്കി. ഒരാഴ്ചത്തെ നോട്ടീസ് നല്‍കി എങ്ങനെ പിരിച്ചു വിടാന്‍ സാധിക്കുമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ