കൊച്ചി: സംസ്ഥാനത്തെ ആറ് ലക്ഷത്തോളം പേർക്ക് ശമ്പളവും പെൻഷനും മുടങ്ങി. റിസർവ് ബാങ്ക് സെർവറിലെ തകരാറിനെത്തുടർന്നാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം മുടങ്ങിയത്. ബാങ്ക് അക്കൗണ്ട് വഴി ശമ്പളവും പെൻഷനും വാങ്ങുന്നവർക്കാണു പണം ലഭിക്കാത്തത്.
പത്തര ലക്ഷത്തോളം പേരിൽ 2.4 ലക്ഷത്തോളം ഉദ്യോഗസ്ഥർക്കും 3.6 ലക്ഷത്തോളം പെൻഷൻകാർക്കും പണം ലഭിച്ചിട്ടില്ല. എന്നാൽ ട്രഷറി അക്കൗണ്ട് വഴി ഭൂരിഭാഗം പേർക്കും ശമ്പളം ലഭിച്ചു. ട്രഷറി, പൊതുഭരണ, ധന വകുപ്പുകളിലെ ജീവനക്കാർക്കാണ് ട്രഷറി അക്കൗണ്ട് വഴി ശമ്പളം ലഭിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ ശമ്പളവും പെൻഷൻ വിതരണവും മുടങ്ങിയതായാണു വിവരമെന്നും തകരാർ ഉടൻ പരിഹരിക്കുമെന്നു റിസർവ് ബാങ്ക് അറിയിച്ചതായും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
ഇന്നലെ വൈകിട്ട് അരമണിക്കൂർ സെർവർ പ്രവർത്തനക്ഷമമായപ്പോൾ 20,013 പേർക്ക് പണം കൈമാറി. എസ്ബിഐ വഴി ശമ്പളവും പെൻഷനും വാങ്ങുന്നവർക്കാണ് ഈ സമയം പണം ലഭിച്ചത്. റിസർവ് ബാങ്കിന്റെ ഇ–കുബേർ ഓൺലൈൻ സംവിധാനത്തിലാണു തകരാറെന്നും പൂർണമായി ശരിയാക്കാൻ 3 ദിവസമെടുക്കുമെന്നുമാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ