ന്യൂഡൽഹി; ഓൺലൈൻ വായ്പ തട്ടിപ്പിന് ഇരയായി നിരവധി പേർ പരാതി നൽകിയതിനു പിന്നാലെ പെരുമാറ്റച്ചട്ടം കർശനമാക്കി റിസർവ് ബാങ്ക്. പുതിയ മാർഗനിർദേശം അനുസരിച്ച് ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ ഇടപാടുകൾ നടത്താൻ പറ്റുകയുള്ളൂ. അംഗീകൃത ഡിജിറ്റൽ ആപ്പുകളിലൂടെ വായ്പയെടുക്കുന്നവരുടെ ഫോണിലെ വിവരങ്ങൾ ചോർത്തരുതെന്നും റിസർവ് ബാങ്ക് മാർഗരേഖയിൽ പറയുന്നു.
വായ്പയെടുക്കുന്നവരുടെ ഫോണിലെ ഫയലുകൾ, കോൺടാക്ട് ലിസ്റ്റ്, കോൾ വിവരങ്ങൾ എന്നിവ വായ്പാദാതാവ് ഒരു കാരണവശാലും പരിശോധിക്കുകയോ എടുക്കുകയോ ചെയ്യരുത്. കാമറ, മൈക്ക്, ലൊക്കേഷൻ തുടങ്ങിയവ രജിസ്ട്രേഷൻ, കെവൈസി ആവശ്യങ്ങൾക്കു മാത്രം ഒരു തവണ ഉപയോഗിക്കാൻ അനുമതിയുണ്ടാകും. ഈ ഡേറ്റ ഉപയോഗിക്കുന്നതിന് ഉപഭോക്താവിന്റെ അനുമതി നിർബന്ധമാണ്. നിലവിൽ ഡേറ്റ സംബന്ധിച്ച് നൽകിയ അനുമതി പിൻവലിക്കാനും ഉപഭോക്താവിന് അവസരമുണ്ടാകും.
കൂടാതെ വായ്പ ഉപയോഗിച്ചു തുടങ്ങിയശേഷം മനസുമാറിയാൽ അധിക ബാധ്യതയില്ലാതെ പിന്മാറാൻ കൂളിങ് ഓഫ് സമയവും നൽകും. നിലവിൽ വായ്പകളിൽ നിന്ന് പിന്മാറാൻ അവസരമില്ല. കാലാവധി തികച്ച് വലിയ പലിശ നൽകി മാത്രമേ ഓൺലൈൻ വായ്പ ആപ്പുകളിൽ ലോൺ അവസാനിപ്പിക്കാൻ കഴിയൂ. ഇതിനു പകരം മുതലും കൂളിങ് ഓഫ് ദിവസങ്ങളിലെ പലിശയും മാത്രം നൽകി പിന്മാറാൻ അവസരം നൽകണം എന്നാണ് ആർബിഐ നിർദേശം.
അനധികൃത വായ്പ ആപ്പുകൾ നിരോധിക്കാൻ നിയമനിർമാണം നടത്തണമെന്ന ശുപാർശയും ആർബിഐ സർക്കാരിനു കൈമാറി. ഡിജിറ്റൽ വായ്പയുമായി ബന്ധപ്പെട്ട് ആർബിഐ നിയോഗിച്ച ആറംഗ സമിതിയുടെ മറ്റ് ശുപാർശകളും ആർബിഐ അംഗീകരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ