കായികം

ഗോളിന് ആവേശോജ്ജ്വല തുടക്കം;  ഹോം ഗ്രൗണ്ടില്‍ എസ്എന്‍ കോളേജിനെ പരാജയപ്പെടുത്തി മഹാരാജാസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവതയെ ഫുട്‌ബോളിന്റെ ആവേശത്തിരയിലാഴ്ത്താന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗോള്‍ ആള്‍ കേരള ഇന്റര്‍ കോളേജ് ഫുട്‌ബോള്‍ മാമാങ്കത്തിന് പ്രൗഢഗംഭീരമായ തുടക്കം. മഹാരാജാസ് ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ആദ്യമത്സരത്തില്‍ മഹാരാജാസ് കോളേജിന് വിജയത്തോടെ തുടക്കം. കളിയുടെ അവസാന മിനിറ്റുവരെ ആവേശമുറ്റിനിന്ന മത്സരത്തില്‍ ഷൊര്‍ണ്ണൂര്‍ എംപിഎംഎം എസ്എന്‍ കോളേജിനെ ഒരു ഗോളിനാണ് മഹാരാജാസ് പരാജയപ്പെടുത്തിയത്. 

അധികസമയത്ത് പെനാല്‍റ്റിയിലുടെ ജിബിന്‍ തോമസാണ് മഹാരാജാസിന്റെ വിജയഗോള്‍ നേടിയത്. 91 ആം മിനിറ്റിലായിരുന്നു ടൂര്‍ണമെന്റിലെ ആദ്യ ഗോള്‍ പിറന്നത്. കളിയില്‍ ഉടനീളം പന്തിന്റെ നിയന്ത്രണം കൈയാളിയിരുന്ന എസ്എന്‍ കോളേജിനാണ് ഏറ്റവുമധികം അവസരങ്ങള്‍ ലഭിച്ചത്. എന്നാല്‍ ഇത് ഗോളാക്കി മാറ്റാന്‍ നിര്‍ഭാഗ്യം ഇവരെ അനുവദിച്ചില്ല. മഹാരാജാസ് കോളേജിന്റെ ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ സാല്‍ബിന്‍ കെ ജിയുടെ പ്രകടനമാണ് മഹാരാജാസിന് രക്ഷയായത്. എസ്എന്‍ കോളേജ് ഗോളെന്ന് ഉറപ്പിച്ച നിരവധി ഷോട്ടുകള്‍ സാല്‍ബിന്‍ തട്ടിയകറ്റുകയായിരുന്നു. 

നേരത്തെ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ പി സദാശിവം പന്ത് തട്ടി നിര്‍വഹിച്ചു. തിങ്കളാഴ്ച വൈകീട്ട് നടന്ന ചടങ്ങില്‍ മേയര്‍ സൗമിനി ജെയിന്‍ , കെ വി തോമസ് എം പി, എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ല എന്നിവര്‍ പങ്കെടുത്തു. 

24 കോളേജുകളില്‍ നിന്നായി 432 യുവ ഫുട്‌ബോള്‍ പ്രതിഭകള്‍ പങ്കെടുക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന്റെ രണ്ടാംദിനമായ ബുധനാഴ്ച അരീക്കോട് എസ്എസ് കോളേജ് ദേവഗിരി സെന്റ് ജോസഫ്്‌സ് കോളേജിനെയും കോതമംഗലം എംഎ കോളേജ് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിനെയും നേരിടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം