കായികം

ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു, ഇടവേള കഴിഞ്ഞ്; ജംഷഡ്പുർ എതിരാളികൾ

സമകാലിക മലയാളം ഡെസ്ക്

ജംഷഡ്പുർ: ഒൻപതോളം ദിവസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എെഎസ്എൽ പോരിനിറങ്ങുന്നു. സീസണിലെ നാലാം മത്സരത്തിൽ ജംഷഡ്പുർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. എവേ മത്സരത്തിനായാണ് കേരള ടീം ഇറങ്ങുന്നത്. ജംഷഡ്പുർ നാലാം മത്സരത്തിനാണ് സ്വന്തം മൈതാനത്തിറങ്ങുന്നത്. ഒരു വിജയവും രണ്ട് സമനിലകളുമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. ഇതുവരെ ലീഗിൽ പരാജയം അറിയാത്ത ടീമുകളാണ് കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പുരും. പക്ഷെ ഇരു ടീമുകൾക്കും ഒരു ജയം മാത്രമെ ഇതുവരെ ഉള്ളൂ. ബാക്കി എല്ലാ മത്സരങ്ങളും സമനിലയിൽ അവസാനിച്ചു. 

സീസണിൽ ഇതുവരെ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. എന്നാൽ സമനിലയിൽ അവസാനിച്ച രണ്ട് മത്സരത്തിന്റെയും അവസാന ഘട്ടങ്ങളിലാണ് ടീം വിജയം കൈവിട്ടത് എന്നത് പരിശീലകൻ ഡേവിഡ് ജെയിംസിനെ ഇരുത്തിചിന്തിപ്പിക്കുന്ന വിഷയമാണ്. അവസാന പത്ത് മിനുട്ടുകളിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് വിജയം കൈവിട്ട് സമനില വഴങ്ങിയത്. ലീഡ് എടുത്തു കഴിഞ്ഞാൽ ടീം കാണിക്കുന്ന അലസത ഇല്ലാതാക്കാനാകും ഡേവിഡ് ജെയിംസ് കൂടുതൽ ശ്രദ്ധിക്കുക.

കഴിഞ്ഞ മത്സരത്തിൽ ബെഞ്ചിൽ ആയിരുന്ന പൊപ്ലാനിച് ഇന്ന് വീണ്ടും ആദ്യ ഇലവനിൽ എത്തിയേക്കും. സീസണിലെ ആദ്യ ഗോൾ കണ്ടെത്തിയ സികെ വിനീത് ആദ്യ ഇലവനിൽ തന്നെ തുടരും. സസ്പെൻഷൻ കഴിഞ്ഞ അനസ് എടത്തൊടികയ്ക്ക് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ ഐഎസ്എൽ അരങ്ങേറ്റവും നടന്നേക്കും. പക്ഷെ ആദ്യ ഇലവനിൽ അനസ് എത്തുമോ എന്ന് ഉറപ്പില്ല.

കഴിഞ്ഞ സീസണിൽ ജംഷഡ്പുരിനായി കളിക്കുമ്പോൾ കിട്ടിയ ചുവപ്പ് കാർഡും സസ്പെൻഷനും കാരണമാണ് ഇത്തവണ മൂന്ന് മത്സരങ്ങളിൽ അനസിന് ഇറങ്ങാൻ സാധിക്കാതെ പോയത്. അവസാന രണ്ട് മത്സരങ്ങളിലും ജയം കൈവിട്ട പ്രതിരോധ നിരയുടെ വിള്ളൽ തീർക്കാൻ അനസിനെ ജെയിംസ് ആദ്യ ഇലവനിൽ ഇന്നിറക്കുമോ എന്ന് കണ്ടറിയണം. 

സെന്റർ ബാക്കിലാണ് അനസിന്റെ മികവ് എന്നിരിക്കെ ജിങ്കനോ പെസിചോ വിങ്ങ് ബാക്ക് പൊസിഷനിലേക്ക് മാറേണ്ടി വരും. ജിങ്കൻ – അനസ് കൂട്ടുകെട്ട് നല്ലതാണ് എന്നതു കൊണ്ട് ലാകിച് പെസിചിനെ ലെഫ്റ്റ് ബാക്ക് സ്ഥാനത്തേക്ക് മാറ്റാൻ ജെയിംസ് ശ്രമിച്ചേക്കും. മുൻപ് ടീമിനായി പെസിച് അവിടെ കളിച്ചിട്ടുണ്ട്. എന്നാൽ ഇടതു ഭാഗത്ത് കളിക്കുന്ന ലാൽറുവത്താരയും വലതിൽ കളിക്കുന്ന റാകിപും ഒരുപോലെ മികച്ച ഫോമിൽ കളിക്കുന്നതിനാൽ അനസിന്റെ കാര്യം ഉറപ്പിക്കാൻ സാധിക്കില്ല. 

അപരാജിതരാണെങ്കിലും ജംഷഡ്പുർ അത്ര മികവിലല്ല. കഴിഞ്ഞ മത്സരത്തിൽ 10 പേരുമായി കളിച്ച നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്താൻ പോലും ജംഷഡ്പുരിനായില്ല. ഓസ്ട്രേലിയൻ ഇതിഹാസം ടിം കാഹിലിന്റെ ഫോമും ജംഷഡ്പുരിനെ പ്രശ്നത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ രണ്ട് തവണ ജംഷഡ്പുരിനെ നേരിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ഒരു ജയവും ഒരു സമനിലയുമായിരുന്നു സമ്പാദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്