ബംഗളൂരു: ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യയുടെ 191 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ രണ്ട് പന്ത് ബാക്കിനിൽക്കെ മറികടന്നു. ഇതോടെ രണ്ട് കളികളും ജയിച്ച് പരമ്പര ഓസിസ് സ്വന്തമാക്കി.
ഗ്ലെൻ മാക്സ് വെൽ നേടിയ സെഞ്ച്വറിയുടെ മികവിലാണ് കങ്കാരു പട വിജയം നേടിയത്. 53 പന്തിൽ 113 റൺസ് നേടിയ മാക്സ്വെൽ പുറത്താകാതെനിന്നു. ഏഴ് ബൗണ്ടറിയും ഒൻപത് സിക്സും നിറഞ്ഞതാണ് മാക്സ്വെല്ലിന്റെ ഇന്നിംഗ്സ്.
മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടമാക്കിയാണ് ഓസ്ട്രേലിയ വിജയം കൈപിടിയിലൊതുക്കിയത്. ഓപ്പണർ ഡാർസി ഷോർട്ടും (40) പീറ്റർ ഹാൻഡ്സ്കോബും (20) മികച്ച പ്രകടനം പുറത്തെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തിരുന്നു. 38 പന്തുകളിൽ നിന്ന് രണ്ടു ബൗണ്ടറിയും ആറു സിക്‌സും സഹിതം 72 റണ്‍സാണ് കോഹ്‌ലി നേടിയത്. ഓപ്പണിങ് വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ലോകേഷ് രാഹുല്‍-ശിഖര്‍ ധവാന്‍ സഖ്യം നല്‍കിയ മികച്ച തുടക്കം, അഞ്ചാം വിക്കറ്റില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത് കോഹ്‌ലി-ധോണി സഖ്യം പരിസമാപ്തിയിലെത്തിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ