ബാഴ്സലോണ: ഒടുവിൽ ആശങ്കയ്ക്ക് വിരാമം. താൻ ബാഴ്സയുമായുള്ള കരാർ അവസാനിപ്പിക്കുന്നുവെന്നറിയിച്ച് സൂപ്പർ താരം മെസി ക്ലബ് അധികൃതർക്ക് കത്ത് നൽകി. 2021 വരെയുള്ള കരാർ റദ്ദാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു
കരാറിൽ ഏതുനിമിഷവും ക്ലബ് വിടാൻ വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേൺ മ്യൂണിച്ചിനോട് ടീം 8-2ന് തോറ്റിരുന്നു. ഇതിനു പിന്നാലെയാണ് രാജി സന്നദ്ധത അറിയിച്ച് മെസ്സി രംഗത്തെത്തിയത്.
ബാഴ്‌സ വിടുന്ന മെസി ഏത് ക്ലബിലേയ്ക്ക് ചേക്കേറുമെന്ന് ഔദ്യോഗികമായി അറിവില്ല. എങ്കിലും മുന്‍ ബാഴ്‌സ പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റിയിലേയ്ക്കാണ് മെസിയുടെ കൂടുമാറ്റം എന്ന അഭ്യൂഹം ശക്തമാണ്.
എന്നാല്‍, ബാഴ്‌സ മെസിയുടെ ആവശ്യം പരിഗണിക്കുമോ എന്ന കാര്യം സംശയമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സീസണില്‍ മെസിക്ക് ക്ലബ് വിടാമെന്ന നിബന്ധനയുള്ള കരാര്‍ ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ചുവെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കിലും വലിയ നിയമപ്രശ്‌നത്തിനാണ് ഇത് വഴിവയ്ക്കുക.
കനത്ത തോല്‍വിയും കിരീടവരള്‍ച്ചയും മാത്രമായിരുന്നില്ല ഈ സീസണില്‍ ബാഴ്‌സയില്‍ മെസിയുടെ പ്രശ്‌നങ്ങള്‍. മുന്‍ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാലുമായി അത്ര സ്വരച്ചേര്‍ച്ചയിലായിരുന്നില്ല മെസി. പോരാത്തിന് അത്‌ലറ്റിക്കോയില്‍ നിന്ന് വന്‍ തുകയ്ക്ക് ബാഴ്‌സയിലെത്തിയ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മനുമായും അത്ര നല്ല ബന്ധമായിരുന്നില്ല മെസിക്കുണ്ടായിരുന്നത്. ഇതൊക്കെയാണ് ബാഴ്‌സയുടെ മോശപ്പെട്ട പ്രകടനത്തില്‍ നിഴലിട്ടതെന്ന് പരക്കേ ആക്ഷേപമുണ്ട്.
2001ല്‍ ബാഴ്‌സയുടെ യൂത്ത് ക്ലബില്‍ കളിച്ചുതുടങ്ങിയതാണ് മെസി. 2003ല്‍ സി ടീമിലും 2004 മുതല്‍ 2005 വരെ ബി ടീമിലും കളിച്ചു. 2004ലാണ് ഒന്നാം നിര ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടൊരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല. 485 കളികളില്‍ നിന്ന് 444 ഗോളുകള്‍. ഇതിനിടെ ആറ് ബാലണ്‍ദ്യോറും ആറ് യൂറോപ്പ്യന്‍ ഗോള്‍ഡന്‍ ഷൂസും. പത്ത് ലാലീഗയും നാല് ചാമ്പ്യന്‍സ് ലീഗും ആറ് കോപ്പ ഡെല്‍ റെയും ഉള്‍പ്പടെ മുപ്പത്തിമൂന്ന് കിരീടങ്ങളാണ് ബാഴ്‌സയുടെ അലമാരയിലെത്തിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ