ദുബായ്: ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ ചെന്നൈ സൂപ്പർ കിങ്‌സിന് 170 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ടോസ് നേടി ബാംഗ്ലൂർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
മികച്ച ഫോമിൽ ബാറ്റ് വീശിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് ബാംഗ്ലൂരിനെ 169 റൺസിലെത്തിച്ചത്. അർധ സെഞ്ച്വറി നേടിയ നായകൻ 52 പന്തുകൾ നേരിട്ട് നാല് വീതം സിക്‌സും ഫോറുമടക്കം 90 റൺസോടെ പുറത്താകാതെ നിന്നു. മലയാളി താരം ദേവ്ദത്ത് പടിക്കൽ മികവ് തുടർന്നു. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ദേവ്ദത്ത്- കോഹ്‌ലി സഖ്യം 53 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം ഓവറിൽ തന്നെ ഓപണർ ആരോൺ ഫിഞ്ചിനെ (2) ബാംഗ്ലൂരിന് നഷ്ടമായി.
പിന്നീടാണ് ദേവ്ദത്ത്- കോഹ്‌ലി സഖ്യം ടീമിനെ മുന്നോട്ട് നയിച്ചത്. 34 പന്തിൽ നിന്ന് 33 റൺസെടുത്ത ദേവ്ദത്തിനെ പുറത്താക്കി ഷാർദുൽ ഠാക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അതേ ഓവറിലെ അഞ്ചാം പന്തിൽ എ ബി ഡിവില്ലിയേഴ്‌സിനെയും (0) ഠാക്കൂർ മടക്കി. വാഷിങ്ടൺ സുന്ദർ 10 റൺസെടുത്ത് പുറത്തായി.
ഇതിനു പിന്നാലെ അഞ്ചാം വിക്കറ്റിൽ ശിവം ദുബെയുമൊത്തും കോഹ്‌ലി അർധ സെഞ്ച്വറി കൂട്ടുകെട്ട് തീർത്തു. 76 റൺസാണ് ഇരുവരും ബാംഗ്ലൂർ സ്‌കോറിലേക്ക് ചേർത്തത്. 14 പന്തിൽ നിന്ന് 22 റൺസുമായി ദുബെ പുറത്താകാതെ നിന്നു.
ശാർദുൽ ഠാക്കൂർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ദീപക് ചഹർ, സാം കറൻ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ