ലണ്ടന്‍: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏക ടെസ്റ്റ് പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഫോളോ ഓണ്‍. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 396 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തപ്പോള്‍ ഇന്ത്യയുടെ പോരാട്ടം 231 റണ്‍സില്‍ അവസാനിച്ചു. 165 റണ്‍സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്യുന്ന ഇന്ത്യന്‍ വനിതകള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചു.
ഫോളോ ഓൺ ചെയ്യുന്ന ഇന്ത്യ രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 29 റൺസെന്ന നിലയിൽ. ഷഫാലി വർമ (20), സ്മൃതി മന്ധന (8) എന്നിവരാണ് ക്രീസിൽ. ഇംഗ്ലണ്ട് സ്കോറിനൊപ്പമെത്താൻ ഇന്ത്യൻ വനിതകൾക്ക് ഇനിയും 136 റൺസ് കൂടി വേണം.
ഒന്നാം ഇന്നിങ്സിൽ ഓപണര്‍മാരായ ഷഫാലി വര്‍മ (96), സ്മൃതി മന്ധന (78) എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി കളം നിറഞ്ഞു. ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ ഒരാള്‍ക്കും പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ വന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി മാറി.
ക്യാപ്റ്റന്‍ മിതാലി രാജ് (2), പൂനം റൗട്ട് (2), ശിഖ പാണ്ഡെ (പൂജ്യം), ഹര്‍മന്‍പ്രീത് കൗര്‍ (4), തനിയ ഭാട്ടിയ (പൂജ്യം), സ്‌നേഹ് റാണ (2), ജുലന്‍ ഗോസ്വാമി (1) എന്നിവര്‍ രണ്ടക്കം പോലും കടന്നില്ല. പുറത്താകാതെ നിന്ന് പൂജ വസ്ത്രാക്കറെ കൂട്ടുപിടിച്ച് ദീപ്തി ശര്‍മ നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 200 കടത്തിയത്. ഒരു ഘട്ടത്തില്‍ 200 കടക്കില്ലെന്ന പ്രിതീതിയിലായിരുന്നു ഇന്ത്യന്‍ ബാറ്റിങ് നിരയുടെ തകര്‍ച്ച. ദീപ്തി 29 റണ്‍സുമായി പുറത്താകാതെ നിന്നു. പൂജ 12 റണ്‍സ് കണ്ടെത്തി.
ഇംഗ്ലണ്ടിനായി സോഫി എക്ലസ്‌റ്റോണ്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഹെതര്‍ നൈറ്റ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. കാതറിന്‍ ബ്രന്റ്, അന്യ ഷ്‌റബ്‌സോള്‍, നാറ്റ് സിവര്‍, കെയ്റ്റ് ക്രോസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ