ആംസ്റ്റർഡാം: എതിരില്ലാത്ത രണ്ട് ഗോളിന് ഓസ്ട്രിയയെ തകർത്ത് ഹോളണ്ട് യൂറോ കപ്പ് പ്രീക്വാർട്ടറിൽ. ഗ്രൂപ്പ് സിയിൽ ഒരു മത്സരം ബാക്കി നിൽക്കെ ഗ്രൂപ്പ് ചാമ്പ്യന്മാരായി യൂറോ പ്രീക്വാർട്ടറിൽ കടന്ന ഹോളണ്ട് 12 വർഷത്തെ കാത്തിരിപ്പിനും അവസാനം കുറിച്ചു.
11ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോൾ വല കുലുക്കി ഡച്ച് പട മുൻപിലെത്തി. ഡെംഫ്രിസിനെ ഫൗൾ ചെയ്തതിനായിരുന്നു പെനാൽറ്റി. ഡെംഫ്രിസിനെ ഓസ്ട്രിയ ക്യാപ്റ്റൻ ഡേവിഡ് അലാബ വീഴ്ത്തുകയായിരുന്നു. വാറിന്റെ സഹായത്തോടെയാണ് ഹോളണ്ട് പെനാൽറ്റി നേടിയെടുത്തത്. സ്പോട്ട് കിക്കെടുത്ത മെംഫിസ് ഡീപേയ്ക്ക് പിഴച്ചില്ല. 67ാം മിനിറ്റിൽ ഡംഫ്രീസിന്റെ ഊഴമായിരുന്നു.
സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ഡോണിയൻ മലന്റെ മുന്നേറ്റത്തിലൂടെയായിരുന്നു ഹോളണ്ടിന്റെ ലീഡ് ഉയർത്തിയ ഗോൾ വന്നത്. ഡംഫ്രീസിലേക്ക് മലാൻ പാസ് നൽകുമ്പോൾ മുൻപിൽ ഗോൾകീപ്പർ മാത്രം. എതിർതാരത്തെ അധിക്ഷേപിച്ചതിനെ തുടർന്ന് വിലക്ക് നേരിട്ട മാർക്കോ അർണോട്ടോവിച്ചിന്റെ അഭാവം ഓസ്ട്രിയൻ നിരയിൽ പ്രകടമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ