ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ പോരാട്ടങ്ങളുടെ ആദ്യ പാദത്തിന് ഇന്ന് തുടക്കം. ഇന്ന് ആദ്യ പോരില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡുമായി ഏറ്റുമുട്ടും. മാഞ്ചസ്റ്ററില്‍ വെച്ചാണ് ആദ്യ പാദ മത്സരം നടക്കുന്നത്.
ക്വാര്‍ട്ടറിലെ ഇരു പാദങ്ങളിലായി അത്‌ലറ്റിക്കോ മാഡ്രിഡിനെ മറികടന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി സെമി ഫൈനലിലേക്ക് മുന്നേറിയത്. റയല്‍ മാഡ്രിഡ് നാടകീയ പോരിനൊടുവില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സിയെ കീഴടക്കിയാണ് അവസാന നാലില്‍ സ്ഥാനം ഉറപ്പിച്ചത്.
ലാലിഗയില്‍ കിരീടം ഏതാണ്ട് ഉറപ്പിച്ച റയല്‍ മാഡ്രിഡ് ലീഗ് പോരാട്ടത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ എല്ലാം സ്‌പെയിനില്‍ ഉപേക്ഷിച്ചാകും മാഞ്ചസ്റ്ററില്‍ എത്തുന്നത്. കരിം ബെന്‍സമയുടെ ഗോളടി മികവാണ് റയലിന്റെ പ്രതീക്ഷ. തിരിച്ചടികളൊന്നും ഉലയ്ക്കാതെ കെട്ടുറപ്പോടെ ഉജ്ജ്വലമായി മുന്നേറുകയാണ് കാര്‍ലോസ് ആന്‍സലോട്ടിയുടെ കീഴില്‍ ലോസ് ബ്ലാങ്കോസ്. ഫൈനലില്‍ കുറഞ്ഞതൊന്നും ആന്‍സലോട്ടി ലക്ഷ്യം വയ്ക്കുന്നില്ല. പോരാട്ടം കടുക്കുമെന്ന് ഉറപ്പ്.
പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. ലിവര്‍പൂളുമായി ഒരു പോയിന്റ് വ്യത്യാസത്തിലാണ് നില്‍ക്കുന്നത് എന്നതിനാല്‍ തന്നെ കിരീടം ഉറപ്പായിട്ടില്ല. അതിനാല്‍ തന്നെ ചാമ്പ്യന്‍സ് ലിഗ് സ്വന്തമാക്കുകയാണ് ഗ്വാര്‍ഡിയോള മുന്നില്‍ കാണുന്ന ലക്ഷ്യം. ബാഴ്‌സലോണയുടെ പടിയിറങ്ങിയ ശേഷം പെപിന് ചാമ്പ്യന്‍സ് ലീഗില്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ല. ബയേണ്‍ മ്യൂണിക്കിനേയും അതിന് ശേഷം സിറ്റിയേയും പരിശീലിപ്പിക്കുന്ന സ്പാനിഷ് കോച്ച് കിരീടം അതിയായി ആഗ്രഹിക്കുന്നുവെന്ന് ചുരുക്കം.
സിറ്റി നിരയില്‍ ഇന്ന് സസ്‌പെന്‍ഷന്‍ കാരണം കാന്‍സെലോ ഉണ്ടാവില്ല. റയല്‍ മാഡ്രിഡ് നിരയില്‍ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് എത്തുന്ന എഡര്‍ മിലിറ്റാവോ ഉള്‍പ്പെടും.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ