പുനെ; ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെ 20 റൺസിന് വീഴ്ത്തി ലഖ്നൗ സൂപ്പർ ജയന്റ്സ്. 154 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ജയത്തോടെ ലഖ്നൗ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. സ്കോര്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 153-8, പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 133-8.
മികച്ച തുടക്കം ലഭിച്ചെങ്കിലും അതു മുതലാക്കാൻ പഞ്ചാബിന്റെ ബാറ്റിങ് നിരയ്ക്ക് ആയില്ല. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും ശിഖര്‍ ധവാനും ചേര്‍ന്ന് 4.4 ഓവറില്‍ 35 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കമിട്ടു. അഞ്ചാം ഓവറില്‍ 17 പന്തില്‍ 25 റൺസുമായി മയങ്ക് മടങ്ങിയതോടെ തകർച്ചയ്ക്ക് തുടക്കമായി. ശിഖർ ധവാനും(5) പിന്നാലെ ഭാനുക രജപക്സെയെ(9) പുറത്തായതോടെ 58-3ലേക്ക് പഞ്ചാബ് വീണു.
ലിയാം ലിവിംഗ്‌സ്റ്റണും ജോണി ബെയര്‍സ്റ്റോയും ചേർന്ന് പഞ്ചാബിന് വിജയ പ്രതീക്ഷ നൽകി. എന്നാൽ ലിവിംഗ്‌സ്റ്റണെ(16 പന്തില്‍ 18) മടക്കി മൊഹ്സിന്‍ ഖാന്‍ പഞ്ചാബിന്‍റെ പ്രതീക്ഷകള്‍ എറിഞ്ഞിട്ടു. 28 പന്തിൽ 32 അടിച്ച് ബെയര്‍സ്റ്റോയും പവലിയൻ കയറി. പിന്നീട് വന്ന ജിതേഷ് ശര്‍മ, കാഗിസോ റബാഡ, രാഹുല്‍ ചാഹർ എന്നിവർ രണ്ടക്കം കടക്കാനായില്ല. റിഷി ധവാന്‍(21) അവസാനം പോരാടി നോക്കിയെങ്കിലും വിജയം നേടാനായില്ല.
ലഖ്നൗവിനായി മൊഹ്സിന്‍ നാലോവറില്‍ 24 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ചമീര നാലോവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റും ക്രുനാല്‍ പാണ്ഡ്യ നാലോവറില്‍ 11 റണ്‍സിന് രണ്ട് വിക്കറ്റുമെടുത്തു. ജയത്തോടെ ഒമ്പത് കളികളില്‍ 12 പോയന്‍റുമായി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ് ലഖ്നൗ. ഒമ്പത് മത്സരങ്ങളില്‍ എട്ട് പോയന്‍റുള്ള പഞ്ചാബ് ഏഴാം സ്ഥാനത്താണ്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ലഖ്നൗ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 153 റണ്‍സെടുത്തത്.ക്വിന്റണ്‍ ഡി കോക്ക് (46), ദീപക് ഹൂഡ (34) എന്നിവര്‍ മാത്രമാണ് ലഖ്‌നൗ നിരയില്‍ തിളങ്ങിയത്. പഞ്ചാബിനായി കഗിസോ റബാഡ നാല് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. രാഹുല്‍ ചഹര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. സന്ദീപ് ശര്‍മ നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ