സിഡ്നി: തുടർച്ചയായി രണ്ടാം സീസണിലും ബിഗ് ബാഷ് ലീഗ് ടി20 കിരീടം സ്വന്തമാക്കി പെർത്ത് സ്കോച്ചേഴ്സ്. ബ്രിസ്ബെയ്ൻ ഹീറ്റിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് പെർത്തിന്റെ കിരീട നേട്ടം. തുടർച്ചയായി രണ്ടാം തവണയും ആകെ അഞ്ചാം കിരീടവുമാണ് അവർ ഷോക്കേസിലെത്തിച്ചത്. ഇതോടെ ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസിന്റെ സമാന നേട്ടവും പെർത്ത് സ്വന്തമാക്കി.
കലാശപ്പോരിന്റെ എല്ലാ ആവേശവും കണ്ട മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയ്ൻ ഹീറ്റ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിങിന് ഇറങ്ങിയ പെര്‍ത്ത് സ്‌കോച്ചേഴ്‌സ് 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്താണ് വിജയവും കിരീടവും സ്വന്തമാക്കിയത്.
ഒരു ഘട്ടത്തിൽ ബ്രിസ്ബെയ്ൻ വിജയിക്കുമെന്ന പ്രതീക്ഷ നിർത്തിയെങ്കിലും കൂപ്പര്‍ കൊണ്ണോലി (11 പന്തില്‍ 25), നിക്ക് ഹോബ്‌സൻ (ഏഴ് പന്തില്‍ 18) എന്നിവരുടെ ഇന്നിങ്സ് അന്തിമ വിജയം പെർത്തിന് അനുകൂലമാക്കി. 32 പന്തില്‍ 53 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അഷ്ടൻ ടര്‍ണറാണ് ടീമിന്റെ ടോപ് സ്‌കോറര്‍. കൊണ്ണോലിയും ഹോബ്സനും പുറത്താകാതെ നിന്നു.
അവസാന മൂന്ന് ഓവറില്‍ 38 റണ്‍സാണ് പെര്‍ത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19 കാരന്‍ കൊണ്ണോലിയുടെ ഇന്നിങ്സ് കളിയുടെ ഗതി തിരിച്ചത്. അവസാന ഓവറില്‍ സിക്‌സും ഫോറും നേടി ഹോബ്‌സൻ വിജയം ഉറപ്പിച്ചു. സ്റ്റീഫന്‍ എസ്‌കിനാസി (21), കാമറൂണ്‍ ബന്‍ക്രോഫ്റ്റ് (15), ആരോണ്‍ ഹാര്‍ഡീ (17), ജോഷ് ഇന്‍ഗ്ലിസ് (26) എന്നിവരുടെ വിക്കറ്റുകളും പെര്‍ത്തിന് നഷ്ടമായി.
നേരത്തെ നതാന്‍ മക്‌സ്വീനി (37 പന്തില്‍ 41), സാം ഹീസ്‌ലെറ്റ് (34), മാക്‌സ് ബ്ര്യന്റ് (14 പന്തില്‍ 31) എന്നിവരുടെ ഇന്നിങ്സാണ് ബ്രിസ്‌ബെയ്നെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ജോഷ് ബ്രൗണ്‍ (25), ജിമ്മി പീര്‍സണ്‍ (3), മൈക്കല്‍ നെസര്‍ (0), ജയിംസ് ബാസ്ലി (5) എന്നിവരുടെ വിക്കറ്റുകളാണ് ബ്രിസ്‌ബെയ്ന് നഷ്ടമായത്. സാം ഹെയ്ന്‍ (21), സേവ്യര്‍ ബാര്‍ട്‌ലെറ്റ് (6) എന്നിവര്‍ പുറത്താവാതെ നിന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ