കൊച്ചി: നടന്‍ ശ്രീനാഥിന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍ വിലപിടിപ്പുള്ളതൊന്നും കൈവശമില്ലായിരുന്നു എന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ശ്രീനാഥിന്റെ ഫോണും പഴ്‌സുമെല്ലാം എവിടെപ്പോയെന്ന് ഇപ്പോഴും ദുരൂഹമായി തുടരുന്നു. താമസിച്ചിരുന്ന ഹോട്ടലില്‍ ശ്രീനാഥ് പ്രശ്‌നങ്ങളുണ്ടാക്കിയെന്ന മൊഴിയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്.
ഏഴുവര്‍ഷം മുമ്പു നടന്ന ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവരാത്ത വിവരങ്ങളാണ് ഔദ്യോഗിക രേഖകളിലുള്ളത്. മൃതദേഹം കണ്ടപ്പോള്‍ വിലപിടിപ്പുള്ളതൊന്നും കൈവശമുണ്ടായിരുന്നില്ല എന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ചതെന്നു പറയപ്പെടുന്ന മൂര്‍ച്ചയുള്ള ബ്ലേഡ് മാത്രമാണു കിട്ടിയതെന്നു പ്രോപ്പര്‍ട്ടി ലിസ്റ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ശ്രീനാഥ് ഹോട്ടലില്‍ ആരുമായാണു പ്രശ്‌നങ്ങളുണ്ടാക്കിയത്, എന്തായിരുന്നു പ്രശ്‌നം, അതാണോ സിനിമയില്‍ നിന്നു നീക്കാനുള്ള കാരണം, ശ്രീനാഥിന്റെ ഫോണുംപഴ്‌സുമെല്ലാം എവിടെപ്പോയി തുടങ്ങിയ ചോദ്യങ്ങള്‍ക്കും പുകമറ സൃഷ്ടിക്കുന്നതാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.
ശ്രീനാഥ് അഭിനയിക്കേണ്ടിയിരുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകനായ വിനോദ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ 010 മേയ് 18ന് സിനിമയുടെ സെറ്റിലെത്തിയ ശ്രീനാഥ് 19ന് ഷൂട്ടിങ്ങില്‍ പങ്കെടുത്തിരുന്നു. 19ന് ശേഷം ശ്രീനാഥിന്റെ ഭാഗം ഷൂട്ട് ചെയ്തിട്ടുമില്ല. ശ്രീനാഥ് ഹോട്ടലില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടാക്കിയതായി പറഞ്ഞുകേട്ടിരുന്നു. പിന്നീട് ശ്രീനാഥിനെ ഷൂട്ടിങ്ങില്‍ പങ്കെടുപ്പിക്കാത്തതിനാലും സിനിമയില്‍ നിന്നു നീക്കം ചയ്യാനിടയുണ്ടായേക്കാമെന്ന അറിവിലും ഉണ്ടായ മാനസികവിഷമം മൂലം ആത്മഹത്യ ചെയ്തിരിക്കാം എന്നാണു വിനോദ്കുമാറിന്റെ മൊഴി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ