കൊച്ചി: മാര്‍ത്തോമ്മാ സുറിയാനി സഭ റാന്നി – നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത(73) കാലം ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 4.40 നായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
1969 ജൂൺ 14ന് മാര്‍ അത്തനാസിയോസ് വൈദികനായി. 1989 ഡിസംബർ ഒൻപതിന് ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ മെത്രാപ്പൊലീത്ത മേൽപ്പട്ട സ്‌ഥാനത്തേക്ക് ഉയർത്തി. മികച്ച വാഗ്മിയായ മാര്‍ അത്തനാസിയോസ് 2015 ഒക്ടോബറിലാണ് സഫ്രഗന്‍ മെത്രാപ്പൊലീത്തയായി ഉയര്‍ത്തപ്പെട്ടത്.
തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ചിറയില്‍കണ്ടത്തില്‍ പരേതരായ സി.ഐ.ഇടിക്കുളയുടെയും ആച്ചിയമ്മയുടെയും മകനാണ് ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ്. 1944 ഏപ്രില്‍ 26 നാണ് ജനനം. സിഐ ജോർജ് എന്നായിരുന്നു ആദ്യനാമം.
മുംബൈ, ഡല്‍ഹി, കോട്ടയം, കൊച്ചി ഭദ്രാസനങ്ങളുടെ അധ്യക്ഷന്‍, മാര്‍ത്തോമ്മാ വൈദിക സെമിനാരി ഗവേണിങ് ബോര്‍ഡ് ചെയര്‍മാന്‍, നാഷണല്‍ മിഷനറി സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ