കേരളം

നാലു ഷട്ടറുകള്‍ തുറന്നു, സെക്കന്‍ഡില്‍ ആറു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക്, പെരിയാറിന്റെ തീരത്തുള്ളവര്‍ നിര്‍ബന്ധമായും മാറണമെന്ന് മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി : കനത്ത നീരൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ നാലാമത്തെ ഷട്ടറും തുറന്നു. സെക്കന്‍ഡില്‍ ആറു ലക്ഷം ലിറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. കൂടുതല്‍ വെള്ളം തുറന്നുവിട്ട പശ്ചാത്തലത്തില്‍ പെരിയാറില്‍ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. തീരത്തുള്ളവര്‍ നിര്‍ബന്ധമായും സുരക്ഷാ സ്ഥാനങ്ങളിലേക്കു മാറണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

ചെറുതോണി അണക്കെട്ടിന് ആകെയുള്ള അഞ്ചു ഷട്ടറുകളില്‍ നാലും ഒരു മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്. അഞ്ചാമത്തെ ഷട്ടറും ഉയര്‍ത്തുന്നതിനെക്കുറിച്ച് ആലോചനകള്‍ നടക്കുകയാണ്. 

ഉച്ചയ്ക്ക് ഒരു മണിക്കാണ് നാലാമത്തെ ഷട്ടര്‍ ഉയര്‍ത്തിയത്. മൂന്നു ഷട്ടറുകള്‍ രാവിലെ തുറന്നിരുന്നു. ഇതോടെ ചെറുതോണി പട്ടണത്തിലെ പാലത്തിനു മുകളില്‍ വരെ വെള്ളമെത്തി. താഴോട്ട് കൂടുതല്‍ രൗദ്രഭാവത്തിലാണ് പെരിയാറിന്റെ ഒഴുക്ക്. ചെറുപാലങ്ങളെയും ചപ്പാത്തുകളെയും മരങ്ങളെയും തകര്‍ത്തുകൊണ്ടാണ് പുഴ ഒഴുകുന്നത്. 

ജലമൊഴുക്ക് വര്‍ധിച്ചതോടെ ആലുവ പട്ടണത്തിന്റെ സമീപ പ്രദേശങ്ങള്‍ പ്രളയ ഭീഷണിയിലാണ്. ആലുവ, കളമശ്ശേരി മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുമെന്നാണ് ആശങ്ക. കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളിലാണ് ജില്ലാ ഭരണകൂടം.

സെക്കന്‍ഡില്‍ ആറു ലക്ഷം ലിറ്റര്‍ ജലമാണ് ഇടുക്കി ഡാമില്‍നിന്ന് ഒഴുക്കിവിടുന്നത്. വെള്ളം ഉയരാനുള്ള സാധ്യത മുന്‍നിര്‍ത്തി ചെറുതോണിയിലെ താഴ്ന്ന പ്രദേശങ്ങില്‍ നിന്നുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്് മാറ്റിയിട്ടുണ്ട്. ഇടുക്കി ജില്ലയിലേക്കുള്ള വിനോദ സഞ്ചാര യാത്രകള്‍ക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുതോണി വഴിയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്.

നിലവില്‍ ഡാമിന്റെ കൈവഴികള്‍ക്ക് അരികിലുള്ളതും, പെരിയാറിന്റെ തീരത്തുമുള്ള 100 മീറ്റര്‍ ചുറ്റളവിലുള്ളവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഷട്ടര്‍ 90 സെന്റി മീറ്ററാക്കി ഉയര്‍ത്തിയാല്‍ 200 മീറ്റര്‍ ദൂരപരിധിയിലുള്ളവരെ മാറ്റി പാര്‍പ്പിക്കേണ്ടി വരുന്ന അവസ്ഥയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം