തലശേരി: ഏഴാം ക്ലാസിൽ പഠിക്കുന്ന 29 വിദ്യാർഥിനികളെ “ബാഡ് ടച്ച് ‘ നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന യുപി സ്കൂൾ അധ്യാപകൻ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യ ഹർജി ഫയൽ ചെയ്തു. ചൈൽഡ് ലൈൻ പ്രവർത്തകർ തെറ്റായ നിലയിൽ ക്ലാസെടുത്തതാണ് നിരപരാധിയായ അധ്യാപകൻ ജയിലിലടക്കപ്പെടാൻ ഇടയാക്കിയിട്ടുളളതെന്ന് ജാമ്യ ഹർജിയിൽ പറയുന്നു.
അധ്യാപകർ കുട്ടികളെ സ്പർശിക്കുന്നത് ഇത്തരത്തിൽ ദുർവ്യാഖ്യാനം ചെയ്താൽ അത് സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ജാമ്യ ഹർജിയിൽ പറഞ്ഞു. ഇതിനിടയിൽ അധ്യാപകനെതിരെ ചൈൽഡ് ലൈനിന് മൊഴി നൽകിയ വിദ്യാർഥിനികളെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കി.
ദുരുദ്ദേശത്തോടെ അധ്യാപകൻ തങ്ങളുടെ ദേഹത്ത് തൊട്ടിട്ടില്ലെന്നും തങ്ങൾ പറഞ്ഞത് ചൈൽഡ് ലൈൻ പ്രവർത്തകർ തെറ്റിദ്ധരിച്ചതാണെന്നും വ്യക്തമാക്കി കൊണ്ട് വിദ്യാർത്ഥികൾ ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗത്തിനെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിനിടയിലാണ് സംഭവങ്ങളുടെ തുടക്കം.”ബാഡ് ടച്ച് ഗുഡ് ടച്ച് ” എന്നതായിരുന്നു വിഷയം.
കയ്യുൾപ്പെടെ ദേഹത്തിന്റെ ഏതൊക്കെ ഭാഗങ്ങളിൽ തൊട്ടാൽ ബാഡ് ടച്ച് ആകും എന്ന് കൗൺസിലിങ്ങ് നടത്തുന്നവർ വിശദീകരിച്ചപ്പോഴാണ് 29 വിദ്യാർത്ഥിനികൾ ബാഡ് ടച്ച് സംബന്ധിച്ച് അധ്യാപകനെതിരെ മൊഴി നൽകിയത്.
ഇത് രേഖപ്പെടുത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ മൊഴി ധർമ്മടം പൊലീസിന് കൈമാറുകയും, പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ