കൊച്ചി : ശബരിമലയിലെ യുവതീപ്രവേശത്തെ എതിര്‍ത്ത് ഹൈക്കോടതിയില്‍ ഹര്‍ജി. യുവതീപ്രവേശത്തെ എതിര്‍ത്തുകൊണ്ടുള്ള പുനഃപരിശോധന ഹര്‍ജികള്‍ തീര്‍പ്പാക്കും വരെ സുപ്രിംകോടതി വിധി സ്‌റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പത്തനംതിട്ട സ്വദേശികളാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ കോടതി ചെലവ് അടക്കം ഹര്‍ജിക്കാരില്‍ നിന്നും ഈടാക്കി ഹര്‍ജി തള്ളുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്ന് ഹര്‍ജിക്കാര്‍ സ്വമേധയാ ഹര്‍ജി പിന്‍വലിച്ചു.
ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അഞ്ചംഗ ബെഞ്ചിലെ നാലുജഡ്ജിമാർ യുവതീപ്രവേശത്തെ അനുകൂലിക്കുകയായിരുന്നു. കോടതി വിധിക്കെതിരെ നിരവധി റിവ്യൂ പെറ്റീഷനുകള്‍ സുപ്രിംകോടതിക്ക് ലഭിച്ചു.
തുടര്‍ന്ന് ഈ ഹര്‍ജികളില്‍ ജനുവരി 23 ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് തീരുമാനിച്ചിരിക്കുകയാണ്. ഇതിനിടെയാണ്, സുപ്രിംകോടതി പുനഃപരിശോധന ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കും വരെ യുവതീപ്രവേശനം വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ