തിരുവനന്തപുരം: കെഎസ്ആർടിസി സ്ഥിരനിയമനത്തിന് അഡ്വൈസ് മെമോ അയച്ച 4501 പേരിൽ നിയമനത്തിന് ഹാജരായത് 1472 പേർ മാത്രം. റാങ്ക് പട്ടികയിലുള്ളവരിൽ മൂന്നിലൊന്ന് പേർ മാത്രമേ ജോലിക്കെത്താനിടയുള്ളൂ എന്ന റിപ്പോർട്ടുകൾ ശരിവെയ്ക്കുന്നതാണ് കണക്ക്. അതേസമയം, 500പേർ കൂടി നിയമനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കെഎസ്ആർടിസി അറിയിച്ചു.
കഴിഞ്ഞദിവസം ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 3861 എംപാനലുകാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടിരുന്നു. പകരം പിഎസ് സി റാങ്ക് പട്ടികയില്‍ നിന്നുളളവര്‍ക്ക് നിയമനം നല്‍കുന്ന നടപടികള്‍ അതിവേഗം നടത്തുകയായിരുന്നു. നിയമന ഉത്തരവ് ലഭിച്ച 4051 പേരില്‍ 1500 പേര്‍ പോലും ജോലിക്ക് ഹാജരാകാനിടയില്ല എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നിയമനത്തിന് എത്തിയത് 1472 ആണെന്ന കണക്കുകൾ പുറത്തുവന്നിട്ടുള്ളത്.
മറ്റു റാങ്ക് പട്ടികയിലുളളവരും ജോലികള്‍ നേടിയവരും ഈ പിഎസ് സി റാങ്ക് പട്ടികയില്‍ ഉളളതിനാല്‍ ഇവരൊന്നും എത്താന്‍ സാധ്യതയില്ലെന്നാണ് സൂചന. 2013ലെ പട്ടികയിലുളളവരില്‍ 700 പേര്‍ മാത്രമാണ് ഇപ്പോള്‍ സജീവമെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് സംഘടന ചൂണ്ടിക്കാട്ടുന്നു. ഈ ഘട്ടത്തിലാണ് കെഎസ്ആര്‍ടിസിക്ക് ആശ്വാസം നല്‍കി ഹൈക്കോടതിയുടെ നിരീക്ഷണം പുറത്തുവന്നിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ