തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് മതന്യൂനപക്ഷങ്ങളെയും മതമേലദ്ധ്യക്ഷന്‍മാരെയും ക്ഷണിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൻ്റേതാണ് തീരുമാനം. എല്ലാ വിഭാഗങ്ങളെയും വനിതാമതിലില്‍ ഭാഗമാക്കണമെന്നാണ് ഇന്ന് കൂടിയ സെക്രട്ടേറിയേറ്റ് യോഗത്തിൽ ഉയർന്ന നിര്‍ദേശം.
ജനുവരി ഒന്നിനാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. വനിതാ മതിലിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. മതില്‍ വര്‍ഗീയ മതിലാണെന്നും സിപിഎമ്മിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും പ്രതിപക്ഷവും ബിജെപിയും ഒരുപോലെ ആരോപിച്ചിരുന്നു. വനിതാ മതിലിന് ചെലവാക്കുന്നത് സ്ത്രീ സുരക്ഷയ്ക്കായുള്ള സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് അമ്പതു കോടി രൂപ എടുത്താണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഉയര്‍ത്തിക്കാട്ടിയും പ്രതിപക്ഷം പ്രതിഷേധം നടത്തിയിരുന്നു.
ഇതിനിടെ വനിതാമതിലിന് ബദല്‍ പരിപാടിയുമായി യുഡിഎഫ് രംഗത്തെത്തുകയും ചെയ്തു. വനിതാ മതിലിന് പകരം, യുഡിഎഫ് വനിതാ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ മതേതര വനിതാ സംഗമം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഈമാസം 29ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മതേതര വനിതാ സംഗമം സംഘടിപ്പിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ