കണ്ണൂർ : കോടതിയിൽ തോറ്റതിന് കെ എം ഷാജി സാക്ഷികളെയും നാട്ടുകാരെയും വെല്ലുവിളിക്കുകയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നിലയിലാണ് ഷാജിയുടെ പെരുമാറ്റം. കോടതിയിൽ മര്യാദയ്ക്കു കേസു നടത്താൻ കഴിയാത്തയാളാണു പുറത്തിറങ്ങി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്. അഴീക്കോട് എംഎൽഎ നുണപ്രചാരണം നടത്തുന്നുവെന്നാരോപിച്ച് എൽഡിഎഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി ജയരാജൻ.
അഴീക്കോട്ട് ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യമുണ്ടാക്കാൻ ഷാജിക്കു ധൈര്യമുണ്ടോ എന്ന് ജയരാജൻ ചോദിച്ചു. ഉപതിരഞ്ഞെടുപ്പു നടന്നാൽ എൽഡിഎഫ് സ്ഥാനാർഥി പാട്ടുംപാടി ജയിക്കും. ഏഴുരാത്രികൾ എന്ന നാടകത്തിലെ പാഷാണം വർക്കിയെപ്പോലെ അവസരവാദിയാണ് ഷാജിയെന്നും ജയരാജൻ പരിഹസിച്ചു. ക്രിസ്ത്യാനികളുടെ വീട്ടിൽ എത്തുമ്പോൾ ക്രിസ്തുവിന്റെ ലോക്കറ്റും ഹിന്ദുക്കളുടെ വീട്ടിലെത്തുമ്പോൾ ഗുരുവായൂരപ്പന്റെ ലോക്കറ്റും ധരിക്കുന്നയാളാണ് പാഷാണം വർക്കി.
ചില സ്ഥലത്തു ചെല്ലുമ്പോൾ ഷാജി ഇടത്തോട്ടും മറ്റു ചില സ്ഥലത്തെത്തുമ്പോൾ വലത്തോട്ടുമാണ് മുണ്ടുടുക്കുന്നതെന്നും ജയരാജൻ ആരോപിച്ചു. പി ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സഹദേവൻ, ജയിംസ് മാത്യു എംഎൽഎ, എം വി നികേഷ്കുമാർ, തുടങ്ങിയവർ പങ്കെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ