തിരുവനന്തപുരം: എല്‍ഡിഎഫ് മുന്നണി പ്രവേശനത്തെ ചൊല്ലി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും തമ്മിലുളള വാക്‌പോര് മൂര്‍ച്ഛിക്കുന്നു. സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയെന്ന് കെ എം മാണി വിമര്‍ശിച്ചതിന് പിന്നാലെ സിപിഐ മന്ത്രിമാരെയും വിടാതെ കേരള കോണ്‍ഗ്രസ് എം രംഗത്തെത്തി. സിപിഐ മന്ത്രിമാര്‍ അഴിമതിക്കാരെന്ന് കേരള കോണ്‍ഗ്രസ് എം ആരോപിച്ചു. റവന്യൂ , കൃഷി, വനം , പൊതുവിതരണം എന്നി വകുപ്പുകള്‍ക്ക് നാഥനില്ലാത്ത അവസ്ഥയെന്ന് വിമര്‍ശിച്ച കേരള കോണ്‍ഗ്രസ് സിപിഎമ്മിനെ പ്രകീര്‍ത്തിക്കാനും മറന്നില്ല. ജനങ്ങളുടെ പാര്‍ട്ടിയാണ് സിപിഎമ്മെന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി അംഗത്തിന്റെ പേരില്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.
അന്ത്യ കൂദാശ മാത്രമല്ല അന്ത്യ ചുംബനവും കഴിഞ്ഞ് വെന്റിലേറ്ററില്‍ കഴിയുന്നത് സിപിഐ ആണ്. ഇതിലുടെ കാനത്തിനുളള മറുപടി കൂടുതല്‍ കടുപ്പിക്കാനും കേരള കോണ്‍ഗ്രസ് എം മറന്നില്ല. സിപിഐ ഒരു കാലത്ത് കോണ്‍ഗ്രസിന് ദാസ്യപ്പണി ചെയ്തവരാണെന്നും കേരള കോണ്‍ഗ്രസ് വിമര്‍ശിച്ചു.
നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കേണ്‍ഗ്രസ് നേതാവ് കെഎം മാണി രംഗത്തുവന്നിരുന്നു. സിപിഐയുടെ പാരമ്പര്യം കെടുത്തുന്ന വാക്കുകളാണ് കാനത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് മാണി കുറ്റപ്പെടുത്തി. കാനം സിപിഐയുടെ ശോഭ കെടുത്തുകയാണ്. അതിനൊന്നും മറുപടി പറയാന്‍ താനില്ലെന്നും കെ എം മാണി പറഞ്ഞു. വെന്റിലേറ്ററിലായ പാര്‍ട്ടികളെ ചുമക്കേണ്ട ഉത്തരവാദിത്തം എല്‍ഡിഎഫിനില്ലെന്ന കാനത്തിന്റെ വാക്കുകളോട് പ്രതികരിച്ചുകൊണ്ടാണ് മാണിയുട പരാമര്‍ശം.
കേരള കോണ്‍ഗ്രസ് ഒരു മുന്നണിയിലേക്കുമില്ല. ഒറ്റയ്ക്കു നില്‍ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. യുഡിഎഫ് നേതാക്കള്‍ മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു. അവരുടെ സന്മനസിന് നന്ദി.
കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലേക്ക് വന്നാല്‍ സ്വന്തം സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭീതി സിപിഐക്കുണ്ട്. ഒറ്റക്ക് നിന്നാല്‍ ഒരു സീറ്റുപോലും ജയിക്കാത്ത പാര്‍ട്ടിയാണ് ഒറ്റയ്ക്ക് നിന്നു ജയിച്ചിട്ടുള്ള കേരളാ കോണ്‍ഗ്രസിനെ പരിഹസിക്കുന്നത്. ഇന്ത്യയിലെവിടെയെങ്കിലും അവര്‍ ഒറ്റക്ക് നിന്ന് ജയിച്ചുകാണിക്കട്ടെ. അച്യുതമേനോന്‍, പികെ വാസുദേവന്‍നായര്‍, ടിവി തോമസ് തുടങ്ങിയ മഹാരഥന്‍മാര്‍ ഉണ്ടായിരുന്ന പാര്‍ട്ടിയാണ് സിപിഐ. ആ പാരമ്പര്യം കളഞ്ഞുകുളിക്കുകയാണ് കാനം ചെയ്യുന്നത്. കാനത്തിന്റെ പരിഹാസത്തിന് എന്റെ പാര്‍ട്ടിയിലെ മറ്റാരെങ്കിലും മറുപടി പറയുമെന്നും മാണി പറഞ്ഞു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ