കൊച്ചി: അഭിമന്യു വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. അന്വേഷണ ചുമതലയിൽ നിന്നും സെൻട്രൽ സിഐ അനന്ത് ലാലിനെ മാറ്റി.
കൺട്രോൾ റൂം അസിസ്റ്റൻറ് കമ്മീഷണർ എസ്.ടി സുരേഷ് കുമാറിനാണ് പുതിയ ചുമതല. അന്വേഷണം കൂടുതൽ വിപുലപ്പെടുത്താനാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. കേസിന്റെ മേൽനോട്ട ചുമതല ഡിജിപി നേരിട്ട് വഹിക്കും.
അഭിമന്യുവിന്റെ കൊലയാളികളെ പൊലീസ് തിരിച്ചറിഞ്ഞു. എന്നാൽ ഇവരെ ഇതുവരെ കണ്ടെത്താനാകാത്തത് പൊലീസിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി വടുതല സ്വദേശി മുഹമ്മദും കുടുംബവും വീട് പൂട്ടി മുങ്ങിയിരിക്കുകയാണ്. പ്രതികൾ സംസ്ഥാനം വിട്ടതായും പൊലീസിന് സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കുടക്, ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഒളിവിൽ കഴിയുന്ന ഒന്നാംപ്രതി വടുതല സ്വദേശി മുഹമ്മദ് അടക്കം 15 പേർ ക്രിമിനൽ ഗൂഢാലോചന നടത്തിയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. നവാഗതരെ കാമ്പസിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്ററുകൾ പതിക്കലും ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-എസ്ഡിപിഐ, കാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ അഭിമന്യുവിനെ നെഞ്ചിൽ കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ കണ്ടെത്താന്‍ ഒരു സംഘവും കേസില്‍ പ്രതികള്‍ക്ക് വേണ്ട സഹായം നല്‍കിയവരെ കണ്ടെത്താന്‍ മറ്റൊരു സംഘവുമാണ് അന്വേഷണം നടത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ