കേരളം

ഇടമലയാര്‍ ഡാമിലെ ജലനിരപ്പ്: പെരിയാര്‍ തീരങ്ങളില്‍ ഉള്ളവര്‍ ഭയപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍

സമകാലിക മലയാളം ഡെസ്ക്

കാക്കനാട്: ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഭയക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ്,  മഴയുടെ തോത്, ജലനിരപ്പ് ഉയരുകയോ താഴുകയോ ചെയ്യുന്നതിനെടുക്കുന്ന സമയം, താഴ്ന്ന പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇക്കാര്യം അറിയിച്ചത്.  

മൂന്നു മുന്നറിയിപ്പുകള്‍ നല്‍കിയതിനുശേഷമേ അണക്കെട്ടുകള്‍ തുറക്കൂ.  ഇവ രണ്ടും സംബന്ധിച്ച് ആദ്യ മുന്നറിയിപ്പു മാത്രമേ ലഭിച്ചിട്ടുള്ളൂ.  മൂന്നാം മുന്നറിയിപ്പു കഴിഞ്ഞ് 24 മണിക്കൂറിനുശേഷമേ ഷട്ടറുകള്‍ തുറക്കൂ എന്നതിനാല്‍ ജനവാസകേന്ദ്രങ്ങളില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും സമയം ലഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 165 മീറ്റര്‍ കടന്നപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്.  ഇത് 167 മീറ്ററാകുമ്പോള്‍ രണ്ടാം മുന്നറിയിപ്പും 169 മീറ്ററാകുമ്പോള്‍  മൂന്നാം മുന്നറിയിപ്പും നല്‍കും.  ഇടുക്കിയില്‍ 2390 അടി പിന്നിട്ടപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്.  ജലനിരപ്പ് 2395 അടിയാകുമ്പോള്‍ രണ്ടാമത്തെയും 2399 അടിയാകുമ്പോള്‍ മൂന്നാമത്തെയും മുന്നറിയിപ്പ് നല്‍കും.  തുടര്‍ന്ന് 24 മണിക്കൂറിനു ശേഷമേ ഷട്ടറുകള്‍ തുറക്കൂ.  നിലവിലെ  കാലാവസ്ഥയില്‍ ഇടുക്കി അണക്കെട്ടില്‍ ഒരടിയും ഇടമലയാറില്‍ 50 സെന്റീമീറ്ററും വീതമാണ് പ്രതിദിനം ജലനിരപ്പുയരുന്നത്.  ജില്ലയെ സംബന്ധിച്ചിടത്തോളം ഇടമലയാറിലെ ജലനിരപ്പ് സുപ്രധാനമാണെന്നും ഇതു സംബന്ധിച്ച് ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. 

ഭൂതത്താന്‍കെട്ടിലെ 15 ഷട്ടറുകളില്‍ 13 എണ്ണം തുറന്നിട്ടുണ്ട്.  34.95 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ 29 മീറ്ററോളം വെള്ളമാണ് ഇപ്പോഴുള്ളത്.  ഇടുക്കിയില്‍ വൈദ്യുതോല്‍പ്പാദനം പൂര്‍ണ്ണതോതില്‍ നടത്തുന്നതിനാല്‍ മൂവാറ്റുപുഴയാറില്‍ നീരൊഴുക്ക് കൂടാന്‍ സാധ്യതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.  ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യത്തില്‍ ക്യാമ്പുകള്‍ സജ്ജമാക്കുന്നതിനുള്ള സ്‌കൂള്‍, കോളേജ് തുടങ്ങിയവ കണ്ടെത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.  രണ്ടാം മുന്നറിയിപ്പ് നല്‍കേണ്ടതായി വന്നാല്‍ തുടര്‍ന്ന് വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും.  മുന്നറിയിപ്പ് നല്‍കുന്നതും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയും ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണെന്നും ജനങ്ങള്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും കളക്ടര്‍ പറഞ്ഞു.  ഇതേ കാലാവസ്ഥ തുടര്‍ന്നാല്‍ 10 ദിവസങ്ങള്‍കൊണ്ടേ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുള്ളൂ.  ഇതിനിടയില്‍ മഴ കുറയാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍