കേരളം

നിപ്പ: പിണറായി സര്‍ക്കാരിന് അഭിനന്ദനമറിയിച്ച് പികെ കുഞ്ഞാലിക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിപ്പ വൈറസിനെ കീഴടക്കിയ സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അഭിനന്ദനമറിയിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. നിപ്പ വൈറസ് ബാധിച്ച രോഗിയെ ചികിത്സിച്ചതിനാല്‍ ജീവന്‍ നഷ്ടപ്പെട്ട ലിനി എന്ന നഴ്‌സിനെയും കുഞ്ഞാലിക്കുട്ടി തന്റെ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു.

അന്ധമായ രാഷ്ട്രീയ വിരോധം പടിക്കു പുറത്തുനിര്‍ത്താനായതാണു കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നു മികച്ചതാക്കിയത്. കേരളമെന്ന വികാരത്തിനായി ജാതിമതരാഷ്ട്രീയ ഭേദമന്യേ ഏവരും കൈകോര്‍ത്തിട്ടുണ്ട്. നിപ്പ എന്ന മാരകവ്യാധിയെ പ്രതിരോധിച്ച ആരോഗ്യവകുപ്പിനും മന്ത്രി കെ.കെ.ശൈലജയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും അഭിനന്ദനങ്ങള്‍- കുഞ്ഞാലിക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 

പി.കെ കുഞ്ഞാലിക്കുട്ടിയുടെ കുറിപ്പില്‍നിന്ന്:

നിപ്പയെ കീഴടക്കിയവര്‍ക്ക് അഭിനന്ദനങ്ങള്‍. അന്ധമായ രാഷ്ട്രീയ വിരോധം ഇഎംഎസ് നമ്പൂതിരിപ്പാട് സര്‍ക്കാരിന്റെ കാലം മുതല്‍ പടിക്കുപുറത്തു നിറുത്താനായതാണു കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നു മികച്ചതാക്കിയതും, ലോകരാജ്യങ്ങള്‍ക്കു തുല്യമായ വികസനം സാധ്യമാക്കുന്നതില്‍ നിര്‍ണായകമായതും. പലവട്ടം രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മറന്നു കേരളം ഒന്നിച്ചുനിന്നിട്ടുണ്ട്. കേരളമെന്ന വികാരത്തിനായി ജാതിമതരാഷ്ട്രീയ ഭേദമന്യേ കൈകോര്‍ത്തിട്ടുണ്ട്. അതില്‍ അവസാനത്തേതാണു നിപ്പ എന്ന മാരകവ്യാധിയെ പ്രതിരോധിച്ചതിലൂടെ നാം കൈവരിച്ചത്.
സിസ്റ്റര്‍ എന്ന വിളിയുടെ ആഴങ്ങള്‍ മനസിലാക്കി തന്ന് നമ്മുടെ ഏവരുടേയും ഉള്ളില്‍ നീറ്റലായി തീര്‍ന്ന പ്രിയ സഹോദരി ലിനി, ഒപ്പം പേരറിയാത്ത ഒട്ടേറെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരുടെയെല്ലാം സേവനം, ആത്മാര്‍ഥത ഇതെല്ലാം കേരളം എന്നും ഓര്‍ത്തിരിക്കും. ഒപ്പം ഇവരില്ലായിരുന്നെങ്കില്‍ ഈ വിപത്തിന്റെ ആഴം ഇനിയും ഏറുമെന്നതും യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നു. നിപ്പ ഉയര്‍ത്തുന്ന ഭീഷണി മുന്നില്‍കണ്ടു സമുദായ അംഗങ്ങളെ ജാഗരൂകരാക്കുന്നതിനുള്ള ആഹ്വാനവുമായി മുന്നിട്ടിറങ്ങിയ ബഹുമാന്യനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മറ്റു മത, സംഘടനാ നേതാക്കള്‍ എന്നിവരുടെ ഇടപെടലുകളും ഈ വിപത്തിനു തടയിടുന്നതില്‍ നിര്‍ണായകമായി.

ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം സംസ്ഥാന ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളജിലേയും മറ്റു സര്‍ക്കാര്‍ ആശുപത്രികളിലേയും സ്വകാര്യ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രബുദ്ധരായ ജനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

നിപ്പ വിഷയത്തില്‍ രാഷ്ട്രീയം കാണാതെ സര്‍ക്കാരിനൊപ്പം നിന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇടതുവലതു മുന്നണി ഘടകകക്ഷി നേതാക്കള്‍, പ്രവര്‍ത്തകര്‍, സാമൂഹികസന്നദ്ധസാംസ്‌കാരിക നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ അടക്കം ഏവര്‍ക്കും ഈ പേമാരിയെ കീഴടക്കാനായതില്‍ അഭിമാനിക്കാം. പക്ഷേ, കേരളം ഇനിയും കരുതിയിരിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഭീതി പരത്തുന്ന രോഗങ്ങള്‍ക്കെതിരെ. കെടുതിയായി നമ്മളെ വേട്ടയാടുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരെ. ഇനി ഇതിനെതിരെയാകട്ടെ നമ്മുടെ പോരാട്ടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും