തിരുവനന്തപുരം : ജയിലിൽ അന്തേവാസികൾക്ക് അവധിയും അടിയന്തര അവധിയും അനുവദിക്കുന്നത് സാധാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമങ്ങള്‍ അനുസരിച്ച് മാത്രമാണ് സർക്കാർ നടപടി എടുക്കുന്നത്. അത് ഏത് സർക്കാറും ചെയ്യാറുണ്ട്. 70 വയസ്സു കഴിഞ്ഞ തടവുകാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച് അലക്‌സാണ്ടര്‍ ജേക്കബ് കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ച് 59 പേരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇത് നിലനില്‍ക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടിപി ചന്ദ്രശേഖരൻ വധക്കേസിലെയും യുഡിഎഫുകാരായ അഞ്ച് പേരുടേയും കാര്യമാണ് സമിതിക്ക് മുന്നിൽ വന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി. നടപടിയിൽ രാഷ്ട്രീയപ്രേരണയോ വിവേചനമോ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ടിപി കേസ് പ്രതിയായ സിപിഎം നേതാവ് പി കെ കുഞ്ഞനന്തന് ശിക്ഷ ഇളവ് നൽകിയേക്കുമെന്ന വാർത്തകൾ മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ല.
രാഷ്ട്രീയ കൊലപാതക കേസുകളിൽ ജീവപര്യന്തം തടവനുഭവിക്കുന്നവർക്ക് ശിക്ഷ ഇളവ് നൽകുന്നത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സണ്ണി ജോസഫ് എംഎൽഎയാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. സുപ്രീം കോടതി വിധിയടക്കം മറികടന്നാണ് കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാന്‍ ശ്രമം നടക്കുന്നെന്ന് സണ്ണി ജോസഫ് ആരോപിച്ചു. കുഞ്ഞനന്തനെ മോചിപ്പിക്കാൻ ശ്രമിച്ചില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് കളവാണ്. സുഹൃത്തിനെ രക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടി രണ്ട് വാചകത്തിൽ ഒതുങ്ങിയത് ആശങ്കാജനകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ടിപി കേസിലെ 13ാം പ്രതി കുഞ്ഞനന്തനെ മോചിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടാകുമോ എന്ന് പൊലീസിനോട് ആരാഞ്ഞിട്ടുണ്ട്. 16 തവണയാണ് കുഞ്ഞനന്തന് പരോൾ കിട്ടിയത്. ഇത് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ്. സിപിഎം വേദികളിൽ കുഞ്ഞനന്തൻ സ്ഥിരം സാന്നിധ്യം ആണെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ടിപി കേസിലെ പ്രതി പികെ കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ