കേരളം

നിപ്പ ഭീതി: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ ബസ്സില്‍ നിന്നും ഇറക്കിവിട്ടു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിപ്പ വൈറസ്  പകരുമോ എന്ന ആശങ്കയില്‍ ആശുപത്രി ജീവനക്കാരെ ബസ് ജീവനക്കാര്‍ ഇറക്കി വിട്ടു. മറ്റ് വാഹനങ്ങളില്‍ ജീവനക്കാരെ കയറ്റാന്‍ തയ്യാറായില്ല. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെയാണ് രോഗിയെ ചികിത്സിച്ചതിന്റെ പേരില്‍ ദുരനുഭവം ഉണ്ടായത്. 

രോഗികളെ പരിചരിച്ചതിന് പിന്നാലെ വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടാകുന്നതെന്നാണ് ചിലരുടെ ന്യായീകരണം. രോഗം പടരുമെന്ന ഭീതിയില്‍ പലരും ബന്ധുവീടുകളില്‍ അഭയം തേടി. എങ്ങോട്ട് പോകണമെന്നറിയാതെ വീടിന് പുറത്തിറങ്ങാതിരിക്കുന്നവരുമുണ്ട്. കൂരാച്ചുണ്ട് സ്വദേശിയായ രാജന്റെ  മരണം നിപ്പാ വൈറസ് ബാധയാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ആ പ്രദേശത്ത് നിന്ന് നിരവധി കുടുംബങ്ങളാണ് വീ്ട് പൂ്ട്ടി പുറത്തിറങ്ങിയത്. 

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ മരണം ചക്കിട്ടപ്പാറക്കാര്‍ക്ക് വിശ്വസിക്കാനാകുന്നില്ല. പലരും ആശങ്കയോടെയാണ് ലിനിയുടെ കുടുംബാംഗങ്ങളെ വിളിക്കുന്നത്. ബന്ധുക്കളോട് വീട്ടിലേക്ക് വരേണ്ടതില്ലെന്ന മുന്നറിയിപ്പ് ഇവര്‍ തന്നെ നല്‍കുന്നുണ്ട്. പ്രദേശത്തുള്ളവര്‍ പലരും വീട് പൂട്ടി നാടുവിട്ടു. ആശങ്കയ്ക്ക് പകരം അതീവ ശ്രദ്ധയെന്ന നിര്‍ദേശമാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. കുടുംബങ്ങളുടെ പലായനം തടയുന്നതിന് ആരോഗ്യവകുപ്പ് അധികൃതരും പഞ്ചായത്ത് നേതൃത്വവും കൃത്യമായ ബോധവല്‍ക്കരണവുമായി രംഗത്തുണ്ടെങ്കിലും പലരും ഇത് കേള്‍ക്കാന്‍ തയ്യാറാകുന്നില്ല.

ഞങ്ങളെ എന്തിനാണ് സമൂഹം ഇങ്ങനെ ഒറ്റപ്പെടുത്തുന്നത്? നിപ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ ചോദിക്കന്നു. കൂരാച്ചുണ്ട് സ്വദേശി രാജന്റെ ബന്ധു ജിതേഷിന്റെ ചോദ്യം വേദനയുടെയും അവഗണനയുടെയും ബാക്കിപത്രമാണ്. രാജന്‍ മരിച്ചത് ചൊവ്വാഴ്ചയാണ്. മാവൂര്‍ റോഡ് വൈദ്യുതശ്മശാനത്തില്‍നിന്ന് ഏല്‍ക്കേണ്ടിവന്ന ദുരനുഭവങ്ങളും മരണവീട്ടിലേക്ക് ബന്ധുക്കളും പൊതുപ്രവര്‍ത്തകരും എത്താത്തതിന്റെ നിരാശയുമാണ് മൊഴികള്‍ക്കാധാരം. അപ്രതീക്ഷിതവും ആകസ്മികവുമായ മരണമായിട്ടു കൂടി താങ്ങുംതണലുമാകേണ്ടി വന്നവര്‍ മാറിനിന്നെന്നും ജിതേഷ് പറയുന്നു

നിപ്പാ വൈറസ് ബാധിച്ച ആദ്യം മരിച്ച സഹോദരങ്ങളുടെ ഉമ്മ പറയുന്നതിങ്ങനെ: ''സാബിത്തിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവന്റെകൂടെ ഞാനെപ്പോഴും ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ഞാനാണ് ചെയ്തത്? എന്നിട്ടും എനിക്ക് രോഗമില്ലല്ലോ...?'' നാല് ആണ്‍മക്കളില്‍ മൂന്നുപേരെയും നഷ്ടമായ അവര്‍ ചോദിച്ചു. കഴിഞ്ഞില്ല, ''ഞാനും ഏകമകനും പോലും മരിച്ചുപോയെന്നും കള്ളക്കഥകള്‍ മെനഞ്ഞു. വ്യാഴാഴ്ച രാവിലെ സാബിത്തിന്റെ പിതാവ് മൂസയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍