ചെങ്ങന്നൂര്‍: ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തന്റെ ക്ഷണം നിരസിച്ചുവെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് പിന്നില്‍ ചിലരുടെ താത്പര്യമുണ്ട്. തോമസ് മാര്‍ അത്തനാസിയോസ് താനുമായി ഫോണില്‍ സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
അത്തനാസിയോസുമായി കൂടിക്കാഴ്ച നടത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടു ദിവസമായി താന്‍ മണ്ഡലത്തിലുണ്ട്. ഈ സമയം ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തോട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നില്ലേയെന്ന് ചോദിച്ചെന്നും അതിന് അദ്ദേഹം എന്നെ കാണേണ്ടവര്‍ ഇങ്ങോട്ട് വരുമെന്നാണ് മറുപടി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവം വാര്‍ത്തയായതിന് പിന്നാലെ ബിഷപ്പ് തന്നെ വിളിച്ചു. യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണെന്ന് പറയുകയും ചെയ്തു. തമ്മില്‍ കാണണമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും കാണാമെന്നും അദ്ദേഹത്തോട് പറഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇത് ഒരു മാധ്യമപ്രവര്‍ത്തകന്റെ മാത്രം ബുദ്ധിയല്ല. മറിച്ച് പരാജയഭീതി നേരിടുന്ന രാഷ്ട്രീയകേന്ദ്രത്തിന്റെ ബുദ്ധിയാണ് ഇത്തരം വാര്‍ത്തകളുടെ പിന്നിലെന്നും പിണറായി കുറ്റപ്പെടുത്തി.
. ഒരു വിഭാഗത്തെ മുഴുവന്‍ പ്രകോപിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെങ്ങന്നൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അങ്ങോട്ടു ചെന്ന് ആരെയും കാണാനാകില്ല. കാണണം എന്നുള്ളവര്‍ക്ക് ഇങ്ങോട്ടുവരാം എന്ന് മുഖ്യമന്ത്രിയുടെ ക്ഷണത്തിനോട് തോമസ് മാര്‍ അത്താനാസിയോസ് പ്രതികരിച്ചു എന്നായിരുന്നു വാര്‍ത്ത. അങ്ങോട്ട് ആരെയും ചെന്നു കാണുന്ന പതിവില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരില്‍ വോട്ടുറപ്പിക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഓര്‍ത്തഡോക്‌സ് ഭദ്രാസനാധിപനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്.
ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി താമസിക്കുന്ന ഹോട്ടലിലേക്ക് വരാനായിരുന്നു ക്ഷണം. എന്നാല്‍ അങ്ങോട്ടുപോയി കാണാനാകില്ലെന്ന നിലപാട് തോമസ് മാര്‍ അത്തനാസിയോസ് സ്വീകരിക്കുകയായിരുന്നുവെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ